തിരുവനന്തപുരം : സംസ്ഥാനത്ത് ഒരാഴ്ചക്കിടെ കോവിഡ് സ്ഥിരീകരിച്ച 10 പേർക്ക് രോഗം ബാധിച്ചത് എങ്ങനെയെന്ന് സ്‌ഥിരീകരിക്കാനായില്ല. ആകെ 25ലേറെപ്പേർക്ക് രോഗം പകർന്നത് എവിടെ നിന്നെന്നും കണ്ടെത്തിയിട്ടില്ല. 10 ആരോഗ്യ പ്രവർത്തകർക്ക് രോഗം ബാധിച്ചതോടെ സുരക്ഷാ ഉപകരണങ്ങളുടെ ഗുണമേന്മയെക്കുറിച്ചും സംശയമുയരുന്നു.
കോവിഡ് ബാധ എവിടെ നിന്നെന്ന് വ്യക്തമാകാത്ത രോഗികളുടെ എണ്ണം വർധിക്കുന്നത് രോഗവ്യാപനം മൂന്നാം ഘട്ടത്തിലേയ്ക്ക് കടന്നതിന്റെ സൂചനയായാണ് ആരോഗ്യ വിദഗ്ധർ കണക്കാക്കുന്നത്. കോട്ടയത്ത് രോഗം സ്ഥിരീകരിച്ചവരിൽ, തിരുവനന്തപുരത്തു നിന്നെത്തിയ ആർസിസിയിലേയും എസ്.കെ. ആശുപത്രിയിലേയും നഴ്സുമാർ, വൈക്കത്തെ വ്യാപാരി, പനച്ചിക്കാട്ടെ ബിരുദ വിദ്യാർഥിനി, കോട്ടയം ചന്തയിലെ ചുമട്ടുതൊഴിലാളി, ഇടുക്കി വണ്ടൻ മേട്ടിലെയും പാലക്കാട് വിളയുരിലേയും വിദ്യാർഥികൾ, കോഴിക്കോട്ടെ അഗതി, കൊല്ലത്തെ ആരോഗ്യ പ്രവർത്തക എന്നിവർക്ക് വൈറസ് ബാധിച്ചതെങ്ങനെയെന്ന് സ്ഥിരീകരിക്കാനായിട്ടില്ല.
മരിച്ച രോഗികളിൽ മലപ്പുറം സ്വദേശികളുടെ നാലു മാസം പ്രായമുണ്ടായിരുന്ന കുട്ടി, പോത്തൻകോട്ടെ പൊലീസുകാരൻ, കണ്ണൂരിൽ ചികിത്സ തേടിയ മാഹി സ്വദേശി എന്നിവരുൾപെടെ 25ലേറെ പേരുടെ രോഗകാരണം വ്യക്തമല്ല.