സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരേക്കാൾ കൂടുതൽ പേർക്ക് കൊവിഡാനന്തര ആരോഗ്യപ്രശ്നങ്ങളുണ്ടാകാൻ സാധ്യതയെന്ന് മുന്നറിയിപ്പുമായി വിദഗ്ദർ. പോസ്റ്റ് കൊവിഡ് സിൻഡ്രോം പ്രധാന അവയവങ്ങളെ ഗുരുതരമായി ബാധിക്കാനിടയുണ്ടെന്നും അവഗണിക്കരുതെന്നും ആരോഗ്യവകുപ്പും മുന്നറിയിപ്പ് നൽകുന്നു. പോസ്റ്റ് കൊവിഡ് ക്ലിനിക്കുകൾ സ്ഥാപിച്ച് സർക്കാരും മുൻകരുതൽ ശക്തമാക്കി.
കൊവിഡ് സ്ഥിരീകരിച്ച് ഭേദമായവർക്ക് മാത്രമല്ല പോസ്റ്റ് കൊവിഡ് സിൻഡ്രോം മുന്നറിയിപ്പുകൾ. ഒരു കൊവിഡ് പോസിറ്റിവ് രോഗിയെ കണ്ടെത്തുമ്പോൾ കുറഞ്ഞത് അഞ്ച് പേരിലെങ്കിലും നിശബ്ദമായി വന്നുപോയിരിക്കാമെന്ന് കണക്കാക്കിയാണ് കൊവിഡ് ബാധിച്ചവരേക്കാൾ കൂടുതൽ പേർക്ക് പോസ്റ്റ് കൊവിഡ് സിൻഡ്രോം സാധ്യത കൽപ്പിക്കുന്നത്.
ആദ്യഘട്ടത്തിൽ എല്ലാ വ്യാഴാഴ്ച്ചയും പ്രവർത്തിക്കുന്ന പോസ്റ്റ് കൊവിഡ് ക്ലിനിക്കുകളാണ് സംസ്ഥാനത്ത് പ്രവർത്തനമാരംഭിച്ചത്. ഗുരുതരമാവുന്നർക്ക് രണ്ടാംഘട്ട മൂന്നാംഘട്ട ക്ലിനിക്കുകളും സ്പെഷ്യലിറ്റി ക്ലിനിക്കുകളും സജ്ജമാക്കുകയാണ്.