കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്ര വുഹാനിലെ ചൈനീസ് ലാബാണെന്ന ആരോപണം തള്ളി ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള സംഘം വുഹാനിൽ എത്തി പരിശോധന നടത്തിയിരുന്നു. ശീതികരിച്ച ഭക്ഷണങ്ങളിലൂടെ വൈറസ് വ്യാപിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.
ശീതീകരിച്ച ഭക്ഷണത്തിലൂടെ വൈറസ് പകരാമെന്ന് ചൈനയും വ്യക്തമാക്കിയിട്ടുണ്ട്. ഇറക്കുമതി ചെയ്ത ഭക്ഷ്യ പാക്കേജിംഗിൽ കൊറോണ വൈറസിനെ കണ്ടെത്തിയെന്നും ചൈന സ്ഥിരീകരിച്ചിട്ടുണ്ട്.
"തണുത്തതും ശീതീകരിച്ചതുമായ ഈ അന്തരീക്ഷത്തിൽ കാണപ്പെടുന്ന സാഹചര്യങ്ങളിൽ വൈറസിന് അതിജീവിക്കാൻ കഴിയും, പക്ഷേ ആ വൈറസുകൾക്ക് മനുഷ്യരിലേക്ക് വ്യാപിക്കാൻ കഴിയുമോ എന്ന് വ്യക്തമല്ല" ഡബ്ല്യു.എച്ച്.ഒ സംഘത്തിലെ മൃഗസംരക്ഷണ വിദഗ്ധനായ പീറ്റർ ബെൻ എംബാരെക് പറഞ്ഞു,
മനുഷ്യരിലേക്ക് വൈറസ് മൃഗങ്ങളിൽനിന്നായിരിക്കാമെന്ന് പീറ്റർ ബെൻ എംബാരെക് പറഞ്ഞു, വവ്വാലിലൂടെ പകരാനാണ് സാധ്യത ഏറെയുള്ളത്. ചൈനീസ് വാദങ്ങളെ പിന്തുണയ്ക്കുന്നതാണ് ഒരു മാസത്തോളം നീണ്ട ഡബ്ല്യുഎച്ച്ഒ സംഘത്തിന്റെ പരിശോധനയിലെയും കണ്ടെത്തലുകൾ.
മൃഗങ്ങളിൽനിന്നു തന്നെയാണ് കൊറോണവൈറസ് മനുഷ്യരിലേക്ക് പകർന്നതെന്ന വാദത്തിനു ശക്തിപകരുന്ന കാര്യങ്ങളാണ് വുഹാനിൽനിന്നു ലഭിച്ചതെന്ന് ലോകാരോഗ്യ സംഘടന സംഘത്തലവൻ പീറ്റർ ബെൻ എംബാറെക്ക് പറഞ്ഞു. വുഹാനിലെ മാംസച്ചന്തയിൽനിന്നാണ് ആദ്യമായി പുതിയ കൊറോണവൈറസ് പൊട്ടിപ്പുറപ്പെട്ടതെന്നാണു കരുതുന്നത്.