അഡ്വ .എസ്.അശോകൻ
കോവിഡ് പ്രതിരോധവും, രോഗികളുടെ ചികിത്സയും മൂലം സംസ്ഥാന സര്‍ക്കാരിന് സാമ്പത്തിക പ്രതിസന്ധിയുണ്ടായിരിക്കുന്നു എന്നാണ് സര്‍ക്കാരിന്റെ ഭാഷ്യം. സത്യമാണോ എന്ന് പരിശോധിക്കാം!. കോവിഡിന് പ്രതിരോധ മരുന്ന് കണ്ടു പിടിച്ചിട്ടില്ലാത്തതിനാല്‍ ആ വകയില്‍ ചില്ലിക്കാശു പോലും ചിലവായിട്ടില്ല. പ്രവാസികളും അന്യ സംസ്ഥാനങ്ങളില്‍ കുടുങ്ങിയവരും തിരിച്ച് വരുന്നതിന് മുമ്പു വരെ കേരളത്തില്‍ ആകെ ചികിത്സിക്കേണ്ടി വന്നത് 560 കോവിഡ് രോഗികളെയാണ്. എല്ലാവരേയും സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാല്‍ മുറി വാടക ഇനത്തില്‍ ചിലവില്ല.
കോവിഡ് ചികിത്സക്കും മരുന്നുകള്‍ ഒന്നും കണ്ടുപിടിച്ചിട്ടില്ല. ആശ്വാസ ചികിത്സ എന്ന നിലയില്‍ Hydroxy Chloroquine (ദിവസേന ഓരോ ഗുളിക വീതം രണ്ടു നേരം അഞ്ച് ദിവസത്തേക്ക്) Azithromycin (ദിവസേന ഓരോ ഗുളിക വീതം അഞ്ച് ദിവസം) Oseltamivir (ദിവസേന ഓരോ ക്യാപ്‌സ്യൂള്‍ വീതം രണ്ട് നേരം അഞ്ച് മുതല്‍ ഏഴ് ദിവസം വരെ) എന്നീ മരുന്നുകളാണ് പൊതുവില്‍ നല്‍കുന്നത്. മറ്റ് അസുഖങ്ങള്‍ കൂടി ഉള്ളവര്‍ക്ക് അതിനുള്ള മരുന്നുകളും നല്‍കേണ്ടി വരും. കോവിഡ് രോഗികളെ ചികിത്സിക്കുന്ന ഓരോ ആശുപത്രിയിലും 650 മുതല്‍ 850 രൂപ വരെ വിലയുള്ള പത്ത് ജോഡി പി പി ഇ കിറ്റുകളും 200 രൂപ വീതം വിലയുള്ള നാലഞ്ച് എന്‍-95 മാസ്‌ക്കുകളും ഉപയോഗിക്കേണ്ടി വരും. സാധാരണ ഗതിയില്‍ 5 മുതല്‍ 7 വരെ ദിവസങ്ങള്‍ക്ക് ശേഷം രോഗികളെ ഡിസ്ചാര്‍ജ് ചെയ്യും. മറ്റ് അസുഖങ്ങള്‍ കൂടി ഉള്ളവര്‍ മാത്രമാണ് കൂടുതല്‍ ദിവസങ്ങള്‍ ആശുപത്രിയില്‍ കഴിയേണ്ടി വരുന്നത്.
കോവിഡ് രോഗികള്‍ക്ക് നല്‍കുന്ന മരുന്നുകള്‍ എല്ലാം നിസാര വിലക്ക് ലഭ്യമാണ്. Hydroxy Chloroquine പതിനഞ്ച് ഗുളികകള്‍ ഉള്ള ഒരു സ്ട്രിപ്പിന് 94 രൂപ 44 പൈസയും, Azithromycin 3 ഗുളികകള്‍ ഉള്ള ഒരു സ്ട്രിപ്പിന് 70 രൂപയും, Oseltamivir പത്ത് ക്യാപ്‌സുള്‍ ഉള്ള ഒരു സ്ട്രിപ്പിന് 475 മുതല്‍ 572 രൂപ വരെയുമാണ് വില. ഒരു ദിവസം മരുന്നിനും ഭക്ഷണത്തിനും മറ്റുമായി ശരാശരി നാലായിരം രൂപയില്‍ കൂടുതല്‍ ചിലവ് വരില്ല. രോഗികളെ കൊണ്ടു വരുന്നതിനും തിരിച്ച് വീട്ടില്‍ എത്തിക്കുന്നതിനും സര്‍ക്കാര്‍ വക ആംബുലന്‍സുകള്‍ തന്നെയാണ് ഉപയോഗിക്കുന്നത്. എല്ലാ വകയിലും കൂടി ഇരുപത്തി അയ്യായിരം രൂപയില്‍ താഴെയാണ് ഒരു രോഗിക്ക് വന്നിട്ടുള്ള പരമാവധി ചികിത്സാ ചിലവ്. ഒരു വാര്‍ഡില്‍ ഒന്നില്‍ കൂടുതല്‍ രോഗികള്‍ ഉണ്ടെങ്കില്‍ ആനുപാതികമായി ശരാശരി ചിലവ് കുറഞ്ഞു കുറഞ്ഞു വരും. ഒരു രോഗിക്ക് ശരാശരി ഇരുപത്തി അയ്യായിരം രൂപ ചിലവായിട്ടുണ്ട് എന്ന അനുമാനത്തില്‍ കണക്കു കൂട്ടിയാല്‍ 560 രോഗികള്‍ക്ക് ആകെ ചിലവായത് ഒരു കോടി നാല്‍പ്പത് ലക്ഷത്തേളം രൂപ മാത്രമാണ്!.
ഓരോ ജില്ലയിലും 6 മുതല്‍ 8 വരെ സ്രവം ശേഖരിക്കുന്ന കളക്ഷന്‍ കേന്ദ്രങ്ങള്‍ ഉണ്ട്. 2 മുതല്‍ 4 വരെ പി പി ഇ കിറ്റുകള്‍ ഓരോ കളക്ഷന്‍ കേന്ദ്രങ്ങളിലും ഉപയോഗിക്കേണ്ടി വരും. രോഗ നിര്‍ണ്ണയ കിറ്റുകള്‍, ലോക്ക്ഡൗണ്‍ പരിപാലനത്തിനു വേണ്ടി പോലീസ് സേനാ വിന്യാസം, തിരിച്ചു വരുന്ന പ്രവാസികള്‍ക്ക് ഒരുക്കിയ ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ എന്നീ വകയിലും ചിലവുകള്‍ വന്നിട്ടുണ്ട്. എല്ലാ വകയിലുമായി ഏതാനും കോടി രൂപ മാത്രമാണ് സംസ്ഥാന സര്‍ക്കാരിന് ആകെ ചിലവാക്കേണ്ടി വന്നിട്ടുള്ളത്. പ്രവാസികളെ തിരിച്ചു കൊണ്ടു വരുവാനുള്ള വിമാന വാടകയോ, അന്യ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ തിരിച്ചു കൊണ്ടു വരുന്നതിന് ട്രെയിന്‍ വാടകയോ, ബസ് വാടകയോ ഒന്നും കൊടുക്കുന്നതിനെ പറ്റി ചിന്തിച്ചിട്ടു പോലുമില്ലാത്തതിനാല്‍ ആ വകയിലും ചിലവൊന്നും വന്നിട്ടില്ല. കോവിഡ് ബോധവത്കരണത്തിന് എന്ന പേരിലുള്ള പരസ്യത്തിന് വേണ്ടി മാത്രം സര്‍ക്കാര്‍ മുടക്കിയത് 50 കോടിയില്‍ പരം രൂപയാണ്. യഥാര്‍ത്ഥ കണക്കുകള്‍ സര്‍ക്കാര്‍ വെളിപ്പെടുത്തട്ടെ!. ഏതായാലും ഒരു കാര്യം ഉറപ്പാണ്. പരസ്യത്തിന് ചിലവാക്കിയതിന്റെ അടുത്തു പോലും എത്തില്ല.
ക്വാറന്റൈന്‍ ചിലവുകള്‍ പ്രവാസികള്‍ സ്വയം വഹിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടത് കോവിഡ് രോഗികളെ ചികിത്സിച്ച് മുടിഞ്ഞതു കൊണ്ടൊന്നുമല്ലെന്ന് സ്പഷ്ടം. ജോലിയും കൂലിയും നഷ്ടപ്പെട്ട് തിരിച്ചെത്തിയ പ്രവാസികളെ സര്‍ക്കാര്‍ വെറുതെ മോഹിപ്പിച്ച് വഞ്ചിക്കുകയാണ്.