തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. ഇന്ന് 5376 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിത്. 4424 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. 20 മരണവും ഇന്ന് സ്ഥിരീകരിച്ചു. 99 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. 2591 പേര്‍ രോഗമുക്തരായി.
42,786 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 640 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 51200 സാംപിളുകൾ കഴിഞ്ഞ 24 മണിക്കൂറിൽ പരിശോധിച്ചു. എല്ലാം കൊണ്ടും ആശങ്ക ഉണ്ടാക്കുന്ന വർധനാവാണ് ഇന്നുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് ബാധിതരുടെ എണ്ണത്തില്‍ തിരുവനന്തപുരത്ത് വര്‍ധന തുടരുകയാണ്. പോസിറ്റീവ് ആകുന്നവരില്‍ പത്തു വയസ്സിനു താഴെയുള്ള കുട്ടികളും 60 വയസ്സിനു മുകളിലുള്ളവരും ധാരാളമുണ്ട്. ഉറവിടം വ്യക്തമല്ലാത്തവരുടെ എണ്ണവും വര്‍ധിക്കുന്നുണ്ട്. ഇന്ന് 852 പേര്‍ക്കാണ് തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചത്.
അനാവശ്യമായ ഭീതിയും തെറ്റിധാരണയുമുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാൽ ഭീതിയുടെ ആവശ്യമില്ല. സ്വന്തം വീട്ടിൽ തന്നെ ക്വാറന്റീനിൽ കഴിയുന്നത് മാനസിക സമർദം കുറയ്ക്കാൻ സഹായിക്കും. കോവിഡ് വ്യാപനം കൂടിവരുന്നതും ഇതിനു മറ്റൊരു കാരണമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ആരോഗ്യവകുപ്പിൻ്റെ നിർദേശം കൃത്യമായി പാലിച്ച് ഹോം ഐസൊലേഷനിൽ കഴിഞ്ഞാൽ ആശങ്ക വേണ്ട. രോഗലക്ഷണം ഇല്ലാത്തവരും വീടുകളിൽ സൗകര്യം ഉള്ളവരും ഹോം ഐസൊലേഷനിൽ കഴിഞ്ഞാൽ രണ്ടാണ് ഗുണം. മാനസിക സമ്മർദ്ദം കുറയ്ക്കാം, കുടുംബത്തോടൊപ്പം നിൽക്കാം.
ചികിത്സാ കേന്ദ്രങ്ങളിലെ സൗകര്യം രോഗലക്ഷണം ഉള്ളവർക്കും മറ്റ് ആരോഗ്യപ്രശ്‍നം ഉള്ളവർക്കും ആയി ഉപയോഗപ്പെടുത്താം. ഇക്കാര്യത്തിൽ ആരോഗ്യവകുപ്പ് കൃത്യമായി മാർഗനിർദേശം നൽകിയിട്ടുണ്ട്, ഇതെല്ലാവരും പാലിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.