എരുമേലി: എരുമേലി പഞ്ചായത്ത് ഡി കാറ്റഗറിയിലേക്ക് മാറിയ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു പോലീസും പഞ്ചായത്തും. നാളെ മുതൽ ഒരാഴ്ചത്തേക്ക് എരുമേലി പഞ്ചായത്തിൽ സമ്പൂർണ അടച്ചിടൽ.
എരുമേലി പഞ്ചായത്തിൽ ഇന്ന് ചേർന്ന അവലോകന യോഗത്തിലാണ് നിയന്ത്രണങ്ങൾ കടുപ്പിക്കുവാൻ തീരുമാനിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജുകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എരുമേലി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ എം മനോജ്, ആരോഗ്യ, റവന്യു വകുപ്പ് പ്രതിനിധികളും വ്യാപാര വ്യവസായി പ്രതിനിധികളും പങ്കെടുത്തു.
കോറന്റൈൽ ചെക്കിങ് കർശനമാക്കും ക്വാറന്റൈനിൽ കഴിയുന്നവരെ പോലിസ് അന്വേഷിച്ച് എത്തും. ഇവർ പുറത്തിറങ്ങുന്നത് അറിഞ്ഞാൽ കേസെടുക്കും. ഇതിനുള്ള പരിശോധനകൾക്ക് പോലീസിന്റെ ബൈക്ക് പട്രോളിംഗ് ഉണ്ടാകും.
അവശ്യ സേവന വിഭാഗത്തിൽ പ്രവർത്തിക്കുന്നവർക്ക് ഔദ്യോഗിക തിരിച്ചറിയൽ രേഖ നിർബന്ധമാണ്. രോഗികൾ, സഹായികൾ, വാക്സിൻ സ്വീകരിക്കാൻ പോകുന്നവർ ഇത് സംബന്ധിച്ച് വ്യക്തമായ രേഖ കരുതിയിരിക്കണം.
വിവാഹം, മറ്റിതര പരിപാടികൾ എന്നിവക്ക് മുൻകൂട്ടി അനുമതി വാങ്ങിയിരിക്കണം. ഡി കാറ്റഗറി പ്രകാരമുള്ള നിയന്ത്രണങ്ങൾ പഞ്ചായത്ത് പരിധിയിൽ കർശനമായി നടപ്പിലാക്കാൻ തീരുമാനിച്ചെന്നും ഇതിനാവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്നും പോലിസ് അറിയിച്ചു.
അനാവശ്യമായി പുറത്തിറങ്ങിയാൽ പോലീസ് വാഹനം പിടിച്ചെടുക്കുകയും കേസ് എടുക്കുകയും ചെയ്യും. വാഹനം പോലീസ് സ്റ്റേഷനിൽ സൂക്ഷിക്കും. ടൗണിൽ ആവശ്യങ്ങൾക്ക് ഇറങ്ങുന്ന ഓട്ടോ, ടാക്സികൾക്ക് ഡ്രൈവറുടെ കയ്യിൽ ഒരാഴ്ചക്കുള്ളിലെ ആന്റിജൻ ടെസ്റ്റ് റിസൽറ്റോ, രണ്ടു വാക്സിൻ എടുത്ത പേപ്പറോ ഉണ്ടാകണം. അങ്ങനെയുള്ളവർക്ക് രണ്ടുപേരെ വച്ച് യാത്ര അനുവദിക്കും.
ആരാധനാലയങ്ങളിൽ പ്രവർത്തനവും പ്രവേശനവും പ്രത്യേക സാഹചര്യത്തിൽ തടഞ്ഞിട്ടുണ്ട്. അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾക്ക് തുറക്കാം. ആളുകൾ കൂട്ടം കൂടി നിൽക്കുവാൻ സമ്മതിക്കില്ല. പരിശോധന കർശനമാക്കി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറക്കാനുള്ള ശ്രമമാണ് നടത്തുന്നത്.