ഡല്‍ഹി: കൊവിഡ് ബാധിച്ച ദില്ലി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന് പ്ലാസ്മ തെറാപ്പി നടത്തി. പനിയില്ലെന്നും തീവ്രപരിചരണ വിഭാഗത്തിൽ 24 മണിക്കൂര്‍ തീവ്രപരിചരണവിഭാഗത്തില്‍ നിരീക്ഷണം തുടരുമെന്നും സത്യേന്ദര്‍ ജെയിന്‍റെ ഓഫീസ് അറിയിച്ചു.
കഴിഞ്ഞ തിങ്കഴാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച നടത്തിയ രണ്ടാം പരിശോധനയിലാണ് ആരോഗ്യ മന്ത്രിക്ക് രോഗം സ്ഥിരീകരിച്ചത്. ന്യൂമോണിയാ ബാധിച്ചതിനെ തുടർന്ന് ആരോഗ്യനില മോശമായ അദ്ദേഹം നിലവിൽ ദില്ലി മാക്സ് ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.
ദില്ലിയില്‍ കൊവിഡ് രോഗ വര്‍ധന ഗുരുതരമായി തുടരുന്നതിനിടെയാണ് ആരോഗ്യ മന്ത്രിക്ക് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആണ് ആരോഗ്യ മന്ത്രിയുടെ അധിക ചുമതല വഹിക്കുന്നത്. ഇന്നലെ മാത്രം 3137 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന കണക്കാണിത്. ഇതോടെ രോഗികളുടെ എണ്ണം അൻപത്തിമൂവായിരം കടന്നു. ദില്ലിയിൽ ഇതുവരെ 2035 മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.