തിരുവനന്തപുരം: പൂന്തുറ പ്രദേശത്തു മാത്രം ഇതുവരെ നൂറിലധികം കേസുകൾ പോസിറ്റീവ് ആയ സാഹചര്യത്തിൽ പൂന്തുറക്കായി താല്ക്കാലിക കൊവിഡ് ആശുപത്രി സജ്ജീകരിക്കണമെന്ന് വെൽഫയർ പാർട്ടി തിരുവനന്തപുരം ജില്ല പ്രസിഡണ്ട് എൻ. എം അൻസാരി ആവശ്യപ്പെട്ടു.
പ്രദേശത്തുള്ള ഏതെങ്കിലും ആശുപത്രികളോ വലിയ കെട്ടിടങ്ങളോ ഇതിനായി സർക്കാർ ഏറ്റെടുക്കണം. കൂടുതൽ ഡോക്ടർമാരെയും ആരോഗ്യവകുപ്പ് ജീവനക്കാരെയും താല്ക്കാലികമായി നിയമിക്കുകയും ആംബുലൻസ് ഉൾപ്പെടെ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുകയും വേണം.
നിലവിൽ പോസിറ്റീവ് സ്ഥിരീകരിച്ച പലർക്കും മതിയായ സൗകര്യങ്ങൾ ലഭിക്കുന്നില്ല എന്ന പരാതി ഉയർന്നിട്ടുണ്ട്. ഇത് പരിഹരിക്കണമെങ്കിൽ പ്രത്യേക ആശുപത്രിയും സൗകര്യങ്ങളും അടിയന്തിരമായി സജ്ജമാക്കണം.
കൂടുതൽ ടെസ്റ്റുകൾ നടത്താൻ സർക്കാർ തയ്യാറാവുകയും പ്രദേശത്ത് അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുകയും വേണം. സാമ്പത്തികമായി ബുദ്ധിമുട്ടുള്ളവർക്ക് സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ചെയ്യേണ്ടതുണ്ട്. പെട്ടെന്നുണ്ടായ ലോക്ഡൗൺ കാരണം ഹോട്ടലുകളെ ആശ്രയിച്ച് ആഹാരം കഴിക്കുന്നവരും ലോഡ്ജുകളിൽ താമസിക്കുന്നവർക്കും ആഹാരത്തിന് ബുദ്ധിമുട്ടുണ്ട്.
50% ഹോട്ടലുകളിലെങ്കിലും സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ച് പാർസൽ സൗകര്യം അനുവദിക്കേണ്ടത് അത്യാവശ്യമാണ്. ഹെൽപ്പ് ലൈൻ സഹായം തൃപ്തികരമല്ലയെന്ന വ്യാപക പരാതി ഉയർന്നിട്ടുണ്ട്. സർക്കാരിന്റ്റെയും സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിൽ ഹോം ഡെലിവറി വ്യാപകമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.