ജെറുസലേം: ഇസ്രയേലിൽ കോവിഡ് പ്രതിരോധ വാക്സിനെടുത്ത 13 പേർക്ക് നേരിയ പക്ഷാഘാതം (facial paralysis) സംഭവിച്ചതായി റിപ്പോർട്ട്. പാർശ്വഫലങ്ങൾ ബാധിച്ചവരുടെ എണ്ണം റിപ്പോർട്ട് ചെയ്തതിനേക്കാൾ കൂടുതലാവാൻ സാധ്യതയുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
സംഭവത്തിന് പിന്നാലെ ആളുകൾക്ക് രണ്ടാമത്തെ ഡോസ് നൽകാൻ വിദഗ്ധർ ഭയപ്പെടുകയാണ്. എന്നാൽ, ആരോഗ്യ മന്ത്രാലയം അതിന് നിർബന്ധിക്കുകയാണെന്നും WION പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
'കുറഞ്ഞത് 28 മണിക്കൂർ നേരത്തേക്കെങ്കിലും എനിക്ക് മുഖത്ത് പക്ഷാഘാതം അനുഭവപ്പെട്ടിരുന്നു. അതിന് ശേഷം അതിന്റെ ബുദ്ധിമുട്ടുകൾ പൂർണ്ണമായും മാറി എന്നും പറയാനാവില്ല. അതേസമയം, വാക്സിൻ കുത്തിവെച്ച ഭാഗത്തുള്ള വേദനയൊഴിച്ച് എനിക്ക് മറ്റ് വേദനകളൊന്നും തന്നെയുണ്ടായിരുന്നില്ല'. -വാക്സിൻ സ്വീകരിച്ച ഒരാൾ Ynet-നോട് പ്രതികരിച്ചു.
കഴിഞ്ഞ മാസം യുകെയിൽ സമാനമായ ഒരു സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ട്രയൽ ഘട്ടത്തിലായിരുന്ന ഫൈസർ വാക്സിൻ നൽകിയ നാല് സന്നദ്ധപ്രവർത്തകർക്കായിരുന്നു അന്ന് ബെൽസ് പാൾസിയുണ്ടായത്.