കോഴിക്കോട് : മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റു ചെയ്ത അലൻ ശുഹൈബിനേയും താഹ ഫസലിനേയും സിപിഐഎം പുറത്താക്കിയേക്കുമെന്ന് റിപ്പോർട്ട്. ലോക്കൽ ജനറൽ ബോർഡി യോഗം വിളിച്ചായിരിക്കും ഇതിന്റെ ആദ്യ നടപടികൾ സ്വീകരിക്കുക. യോഗം വിളിക്കാൻ പാർട്ടി തലത്തിൽ തീരുമാനമായിട്ടുണ്ടെന്നാണ് വിവരം.
അലൻ ഉൾപ്പെട്ട പന്നിയങ്കര ലോക്കൽ കമ്മിറ്റിയുടെ ജനറൽ ബോർഡിയുടെ ആദ്യ യോഗം തിങ്കളാഴ്ച വൈകീട്ട് ചേരും. താഹ അംഗമായ ലോക്കൽ കമ്മിറ്റിയുടെ ജനറൽ ബോർഡി യോഗത്തെ കുറിച്ച് കൃത്യമായ വിവരമില്ല.
നവംബർ ഒന്നിനാണ് അലനേയും താഹയേയും പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. വിദ്യാർത്ഥികളുടെ കൈവശം നിരോധിത സംഘടന സിപിഐ മാവോയിസ്റ്റിന്റെ ലഘുലേഖ കണ്ടെടുത്തെന്നാണ് പൊലീസ് വാദം. എന്നാൽ ഇത് സംബന്ധിച്ച് കൃത്യമായ വിവരം നൽകാൻ പൊലീസ് തയ്യാറാകുന്നില്ല. വിദ്യാർത്ഥികൾക്കെതിരെ യുഎപിഎ ചുമത്താൻ തക്കവണ്ണം തെളിവുണ്ടെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ തെളിവ് എന്താണെന്ന് വ്യക്തമാക്കാൻ പൊലീസ് തയ്യാറാകുന്നില്ല.
അതേസമയം, അലൻ ഷുഹൈബിനെയും താഹ ഫസലിനെയും കസ്റ്റഡിയിൽ വാങ്ങാൻ ഒരുങ്ങുകയാണ് പൊലീസ്. ഇതിനായി നാളെ കോഴിക്കോട് പ്രിൻസിപ്പൽ ആന്റ് സെഷൻസ് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും.