മാഞ്ചസ്റ്റര്‍: ലോകകപ്പിലെ ആദ്യ സെമി പോരാട്ടം പുരോഗമിക്കുന്നതിനിടെ രസംകൊല്ലിയായി മഴ. ഇന്ത്യക്കെതിരെ ടോസ് നേടി ആദ്യ ബാറ്റ് ചെയ്യുന്ന ന്യൂസിലന്‍ഡ് 46.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സ് എടുത്ത് നില്‍ക്കുന്ന സമയത്താണ് മഴ എത്തിയത്.

publive-image

കളി എത്രയും വേഗം പുനരാരംഭിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ലോകമെങ്ങുമുള്ള ക്രിക്കറ്റ് ആരാധകര്‍. മാഞ്ചസ്റ്ററില്‍ ടോസ് നേടിയത് കെയ്ന്‍ വില്യംസണും സംഘത്തിനും മുന്‍തൂക്കം നല്‍കിയിരുന്നു. എന്നാല്‍, കളി തുടങ്ങി അധികം കഴിയാതെ തന്നെ ആ ആത്മവിശ്വാസം ഇന്ത്യയുടെ സ്റ്റാര്‍ ബൗളര്‍ ജസ്പ്രീത് ബൂമ്ര പൊളിച്ചു.

മാര്‍ട്ടിന്‍ ഗപ്റ്റിലിനെ (1) ബൂമ്ര, നായകന്‍ വിരാട് കോലിയുടെ കെെകളില്‍ എത്തിക്കുമ്പോള്‍ കിവികള്‍ ഞെട്ടി. പിന്നീട് ഒത്തുച്ചേര്‍ന്ന നായകന്‍ വില്യസണും ഹെന്റി നിക്കോള്‍സും വിക്കറ്റ് പോകാതെ കാത്തു. പക്ഷേ, ഈ ലോകകപ്പില്‍ ആദ്യ 10 ഓവര്‍ പവര്‍ പ്ലേയില്‍ ഏറ്റവും കുറവ് റണ്‍സെടുത്ത ടീമെന്ന ചീത്തപ്പേരാണ് ന്യൂസിലന്‍ഡിന്‍റെ പേരിലായത്.

തുടര്‍ന്ന് വില്യംസണൊപ്പം ഹെന്റി നിക്കോള്‍സ് മികച്ച കൂട്ടുകെട്ടുയര്‍ത്തുമെന്ന് പ്രതീക്ഷിച്ചിരിക്കെ ജഡേജ ഇന്ത്യയുടെ രക്ഷകനായി. നിക്കോള്‍സിന്റെ പ്രതിരോധം തകര്‍ത്ത് ഇന്ത്യ രണ്ടാം വിക്കറ്റ് വീഴ്ത്തി. 69 റണ്‍സായിരുന്നു അപ്പോള്‍ കിവീസിന്റെ സ്കോര്‍. പിന്നീട് വില്യംസണും റോസ് ടെയ്‍ലറും ചേര്‍ന്ന് കരുതലോടെ കളിച്ചതോടെ ന്യൂസിലന്‍ഡ് സ്കോറിംഗ് ഇഴഞ്ഞു. 81 പന്തുകളാണ് ബൗണ്ടറിയില്ലാതെ കടന്നുപോയത്.