കൊച്ചി: മരടിൽ നിയമം ലംഘിച്ച് ഫ്ലാറ്റുകൾ നിർമ്മിച്ച കേസിൽ മുൻ പഞ്ചായത്ത് അംഗങ്ങളെ ചോദ്യംചെയ്യും. മുന്‍ പഞ്ചായത്ത് അംഗങ്ങളായ പി കെ രാജു, എം ഭാസ്‍കരന്‍ എന്നിവര്‍ ചോദ്യംചെയ്യലിന് നാളെ ക്രൈംബ്രാഞ്ചിന് മുമ്പില്‍ ഹാജരാകണം. ഇത് സംബന്ധിച്ച് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കി.
2006ൽ ചേർന്ന മരട് പഞ്ചായത്ത് കമ്മിറ്റിയുടെ അനുവാദത്തോടെയാണ് ഫ്ലാറ്റുകൾ നിർമ്മിക്കാൻ അനുമതി നൽകിയതെന്ന് അറസ്റ്റിലുള്ള മുൻ പഞ്ചായത്ത് സെക്രട്ടറി ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിരുന്നു.
എന്നാൽ യോഗത്തിൽ അത്തരമൊരു തീരുമാനം ഉണ്ടായിട്ടില്ലെന്നും അന്നത്തെ പഞ്ചായത്ത് പ്രസിഡന്‍റായ കെ എ ദേവസ്സി മിനിറ്റ്സ് തിരുത്തിയതാണെന്നും ഭരണ പ്രതിപക്ഷ അംഗങ്ങള്‍ ആരോപണം ഉന്നയിച്ചിരുന്നു.
നിയമം ലംഘിച്ച് നിർമ്മാണത്തിന് അനുമതി നൽകിയ ആരും രക്ഷപ്പെടില്ലെന്ന് ക്രൈംബ്രാഞ്ച് എഡിജിപി ടോമിന്‍ തച്ചങ്കരി വ്യക്തമാക്കിയിരുന്നു.
അതേസമയം മരടിൽ നിയമം ലംഘിച്ച് ഫ്ലാറ്റ് നിർമ്മിച്ച കേസിൽ ആൽഫ വെഞ്ചേഴ്സ് ഉടമ ജെ പോൾ രാജ് സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജി ജില്ലാ സെഷൻസ് കോടതി തള്ളി. ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിന് ഹാജാരാകാൻ നിർദ്ദേശിച്ചതിന് പിറകെയായിരുന്നു പോൾ രാജ് മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്.
അന്വേഷണവുമായി സഹകരിക്കാൻ കോടതി പോൾ രാജിന് നിർദ്ദേശം നൽകി. കേസിൽ മറ്റൊരു ഫ്ലാറ്റ് നിർമ്മാണ കമ്പനി ഉടമ സാനി ഫ്രാൻസിസിനെ നേരത്തെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.