ലഖ്‌നോ: ബലിപെരുന്നാള്‍ ദിവസം വീട്ടില്‍ ബീഫ് സൂക്ഷിച്ചുവെന്നാരോപിച്ച് ദാദ്രിയില്‍ മധ്യവയസ്‌കനായ മുഹമ്മദ് അഖ്‌ലാകിനെ തല്ലിക്കൊന്ന കേസിലെ പ്രതികള്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടിയുടെ മുന്‍ നിരയില്‍. കേസിലെ 19 പ്രതികളില്‍ 16 പേരും ഇന്നലെ യോഗി ആദിത്യനാഥ് പങ്കെടുത്ത ചടങ്ങിനെത്തിയിരുന്നു.
ഗൗതം ബുദ്ധ് നഗര്‍ ലോക്‌സഭാ മണ്ഡലത്തിനു കീഴിലാണ് ഡല്‍ഹിയില്‍ നിന്ന് 55 കിലോമീറ്റര്‍ മാത്രം അകലെയുള്ള ദാദ്രി ഉള്‍പ്പെടുന്ന പ്രദേശം സ്ഥിതിചെയ്യുന്നത്. മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ കേന്ദ്രമന്ത്രിയും മുസഫര്‍ നഗര്‍ കലാപക്കേസില്‍ ആരോപണവിധേയനുമായ മഹേഷ് ശര്‍മയ്ക്കു വേണ്ടി വോട്ടഭ്യര്‍ത്ഥിക്കാനാണ് യോഗി ആദിത്യനാഥ് ഇവിടെയെത്തിയത്.
പരിപാടിയുടെ മുന്‍നിരയില്‍ മുഖ്യപ്രതികളായ വിഷാല്‍ സിങ്ങും പുനീതും ഇരിക്കുന്നതിന്റെ ഫോട്ടോകള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. സദസ്സിന്റെ മുന്‍നിരയില്‍ തന്നെ ഇരിക്കുന്ന വിഷാല്‍ സിങ്, യോഗി ആദിത്യനാഥ് പ്രസംഗിക്കുമ്പോള്‍ ‘യോഗി യോഗി..’ എന്നു ഉറക്കെ വിളിച്ച് ചാടിക്കളിക്കുന്നതിന്റെയും ഭാരത് മാതാ കീ ജയ് വിളിക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. ബി.ജെ.പി നേതാവ് സഞ്ജയ് റാണയുടെ മകനാണ് വിഷാല്‍. ദാദ്രി കേസിലെ 19 പ്രതികളില്‍ 16 പേരും പരിപാടിക്കെത്തിയിരുന്നതായി വിഷാല്‍ പറഞ്ഞു.
2015 സപ്തംബര്‍ 28നാണ് വ്യോമസേനാ ഉദ്യോഗസ്ഥന്റെ പിതാവ് കൂടിയായ അഖ്‌ലാകിനെ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ തല്ലിക്കൊന്നത്. അഖ്‌ലാകിന്റെ വീട്ടില്‍ ബീഫ് സൂക്ഷിക്കുന്നുണ്ടെന്നു തൊട്ടടുത്തുള്ള ക്ഷേത്രത്തിലെ മൈക്ക് ഉപയോഗിച്ചു വിളിച്ചു പറഞ്ഞ് ആളുകളെ കൂട്ടിയതും മര്‍ദ്ദനത്തിനു നേതൃത്വം നല്‍കിയതും വിഷാല്‍ സിങ് ആണെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.