വാഷിങ്ടൻ: ദാവൂദ് ഇബ്രാഹിമുമായി പതിറ്റാണ്ടുകൾ ബന്ധമുള്ള അൽതാഫ് ഖനാനി ഭീകരർക്കായി ഇറക്കിയത് 1600 കോടി ഡോളറെന്ന് റിപ്പോര്‍ട്ട് .ഖനാനി ലഷ്കറെ തയിബ, അൽഖായിദ, ജയ്ഷെ മുഹമ്മദ് എന്നീ ഭീകരസംഘടനകളുമായി ഏറെ അടുപ്പം സൂക്ഷിക്കുന്നയാളാണ്.
കള്ളപ്പണം വെളുപ്പിക്കാനായി ദാവൂദ് ഇബ്രാഹിമിന്റേതടക്കം ഇടപാടുകളുടെ ശൃംഖല യുഎസ് ഏജൻസി ഫിൻസെൻ പുറത്തു വിട്ടതോടെ രാജ്യാന്തര മാധ്യമങ്ങളുടെ തലക്കെട്ടാകുകയാണ് അൽതാഫ് ഖനാനി എന്ന പാക്ക് പൗരൻ.
ഖനാനി ആൻഡ് കാലിയ ഇന്റർനാഷനൽ (കെകെഐ) എന്ന ലോകവ്യാപകമായി പ്രവർത്തിക്കുന്ന പാക്കിസ്ഥാൻ പണകൈമാറ്റ കമ്പനിയുടെ പ്രധാന ഡയറക്ടർമാരിലൊരാളായ അൽതാഫ് ഖനാനിയെ ഭീകരർക്കും ഭീകരസംഘടനകൾക്കും വേണ്ടി പണം വെളുപ്പിച്ചുകൊടുത്തു എന്ന കുറ്റത്തിനു ഫ്ലോറിഡ ഡിസ്ട്രിക്ട് കോടതി ശിക്ഷിച്ചിരുന്നു. രാജ്യാന്തര അന്വേഷണത്തെ തുടർന്ന് 2015 ലാണ് യുഎസിൽ അറസ്റ്റിലായത്.
2016 ലായിരുന്നു ഖനാനിയുടെ സഹോദരൻ ജാവേദ് ഖനാനിയുടെ മരണം. പാക്കിസ്ഥാനിൽ നിർമാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തിൽനിന്ന് വീണായിരുന്നു മരണം. ഇന്ത്യയിലെ നോട്ടുനിരോധനത്തെ തുടർന്നുള്ള ആത്മഹത്യ എന്ന നിലയിലായിരുന്നു ജാവേദ് ഖനാനിയുടെ മരണം രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.