മൂന്നാർ: സംസ്ഥാനത്തെ ഏക ഗോത്ര വർഗ്ഗ പഞ്ചായത്തായ ഇടമലക്കുടി ഇപ്പോൾ
വാർത്തയിൽ നിറഞ്ഞു നിൽക്കുന്നത് കോവിഡ് മുക്തമായ കേരളത്തിലെ ഏക പ്രദേശം
എന്ന നിലയിലാണ്.
മാത്രവുമല്ല, കോവിഡ് 19 മഹാമാരി കാരണം കേരളത്തിലെ ഒരു പൊതു വിദ്യാലയവും തുറന്നു പ്രവർത്തിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ 2021-2022 അധ്യയന വർഷത്തിൽ സാധാരണ രീതിയിൽ ക്ലാസ്സുകൾ ആരംഭിച്ച കേരളത്തിലെ ഏക വിദ്യാലയവും ഇത് തന്നെയാണ്.
ആദിവാസി മുതുവാൻ വിഭാഗക്കാരായ വിദ്യാർത്ഥികൾ മാത്രമാണ് ഇവിടെ അധ്യയനം നടത്തുന്നത്. പുതിയ അധ്യയന വർഷത്തിൽ 17 വിദ്യാർത്ഥികൾ 1 ആം ക്ലാസ്സിൽ പ്രവേശനം നേടി. മൊത്തം 116 വിദ്യാർത്ഥികൾ ഇവിടെ പഠനം നടത്തുന്നു.
വിദ്യാലയ വികസനവുമായി ബന്ധപ്പെട്ട് സ്ഥലം സന്ദർശിക്കുന്നതിനിടയിലാണ് ഡീൻ
കുര്യാക്കോസ് എം.പിയുടെ മനസ്സിൽ വിദ്യാലയം ആകർഷകമാക്കി ശിശു സൗഹൃദമാക്കണം എന്ന ആശയം ഉദിക്കുന്നത്.
പുതിയ അധ്യയന വർഷത്തിൽ അധ്യയനം സാധാരണ രീതിയിൽ ആക്കണമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുത്തപ്പോൾ, പൊതുപ്രവർത്തകനായ രതീഷ് ചങ്ങാലിമറ്റത്തിൻറെ നേതൃത്വത്തിൽ എം.പിയുടെ ഡിസാസ്റ്റർ മാനേജ്മെൻറ് ടീമിൻറെ സഹായത്തോടെ ചിത്രകാരനും അധ്യാപകനുമായ ബാലകൃഷ്ണൻ കതിരൂരിൻറെ നേതൃത്വത്തിൽ പ്രദീപ് കുമാർ, പ്രമോദ് എന്നീ രണ്ട് അധ്യാപകരുടെ സഹായത്തോടെ വിദ്യാലയത്തിന്റെ
മുഖഛായ തന്നെ മാറ്റിയത് മൂന്ന് ദിവസത്തെ കഠിനമായ പരിശ്രമത്തിലൂടെയാണ്.
അവസാന ദിവസം കുട്ടികൾക്കായി ബാലകൃഷ്ണൻ മാസ്റ്ററുടെ നേതൃത്വത്തിൽ ചിത്രകലാ പരിശീലനവും നടത്തി. ജീവിതത്തിലാദ്യമായി പെയിന്റിംഗ് ബ്രഷും വർണ്ണങ്ങളും നേരിട്ടറിയാൻ കുരുന്നുകൾക്ക് അവസരമൊരുക്കി.
അംബരചുമ്പികളായ കെട്ടിടവും ട്രെയിനും നിത്യവിസ്മയമായ കടലും കപ്പലും നേരിട്ട്
കണ്ടിട്ടില്ലാത്തവരാണ് ഇടമലക്കുടിയിലെ ഭൂരിഭാഗം കുട്ടികളും. ബാലകൃഷ്ണൻ മാസ്റ്ററുടെ
വിരൽത്തുമ്പുകൾ വിദ്യാലയത്തിൻറെ ചുവരുകളും വർണ്ണാഭമാക്കിയപ്പോൾ
അത്ഭുതത്തോടെയാണ് കുട്ടികൾ നോക്കിയിരുന്നത്.
വിദ്യാലയം ആകർഷകമാക്കിയ കലാകാരൻമാരെ പി.ടി.എ കമ്മറ്റിയുടെ നേതൃത്വത്തിൽ
ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഈശ്വരി രാജൻ ബാലക്യഷ്ണൻ മാസ്റ്ററിനെ
പൊന്നാട ചാർത്തി ആദരിച്ചു.
പഞ്ചായത്ത് വികസന കാര്യ സ്റ്റാറ്റിംഗ് കമ്മറ്റി ചെയർമാൻ ശിവമണി സ്കൂൾ അധ്യാപകരായ വി.സുധീഷ്, ഡി,ആർ ഷിംലാൽ, ചന്ദ്രവർണ്ണൻ വ്യാസ്, പി.ടി.എ പ്രിസിഡൻറ് മോഹൻ ആണ്ടവൻക്കുടി പി.ടി.എ പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. രതീഷ് ചങ്ങാലിമറ്റം, സുമി.എ.എസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വേണ്ടത്ര സൗകര്യങ്ങളുള്ള പുതിയ സ്കൂൾ ബിൽഡിങ് എം.പിയുടെ അഭ്യർത്ഥന മാനിച്ച് കൊച്ചിൻ ഷിപ്‌യാർഡ് തങ്ങളുടെ സി.എസ്.ആർ ഫണ്ടുപയോഗിച്ച് നിർമ്മിക്കാനുള്ള നടപടികൾ ആരംഭിച്ച് വരുകയാണ്. എം.പിയും ഷിപ്‌യാർഡ് ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം കഴിഞ്ഞ മാസം സ്കൂൾ സന്ദർശിച്ചിരുന്നു.