ഇടുക്കി : പ്രകൃതി ക്ഷോഭത്തിൽ തകർത്തെറിയപ്പെട്ട ഇടുക്കി ജനതയോടുള്ള തികഞ്ഞ അവഗണനയാണ് സംസ്ഥാന, കേന്ദ്ര ബജറ്റുകളെന്ന് ഡീൻ കുര്യാക്കോസ്. ഏറ്റവുമധികം നാശനഷ്ടങ്ങൾ സംസ്ഥാനത്ത് രേഖപ്പെടുത്തിയ ഇടുക്കിയിൽ തുടക്കം മുതൽ സർക്കാർ ഭാഗത്തു നിന്നുമുള്ള അവഗണന വ്യക്തമായിരുന്നു.
30000 ലധികം ആളുകൾ ക്യാമ്പിൽ കഴിഞ്ഞ ജില്ലയിൽ ആകെ 4000 ലധികം ആളുകൾക്കു മാത്രമാണ് 10000 രൂപ ആശ്വാസധന-സഹായമായി അനുവദിക്കപ്പെട്ടത്. സർക്കാർ കണക്കുകൾ പ്രകാരം തന്നെ ഇടുക്കിയിൽ തീവ്രമായ ഉരുൾപൊട്ടലുകൾ 278 എണ്ണമാണുണ്ടായത്. ഭാഗികമായി 1800 ലധികം മണ്ണിടിച്ചിലുകളുണ്ടായി.
പൂർണ്ണമായി നശിക്കപ്പെട്ട 2093 വീടുകളും, ഭാഗികമായി തകർക്കപ്പെട്ട താമസ യോഗ്യമല്ലാത്ത 8355 വീടുകളും ജില്ലയിലുണ്ട്. 62 ആളുകളെ മരണപ്പെട്ടവരായി കാണുകയും, 3 ആളുകളെ ഇനിയും കണ്ടെത്താതുമായ പട്ടികയാണ് സർക്കാർ കൈവശമുളളത്.
ഓഖി ചുഴലിക്കാറ്റിൽ മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം വീതമാണ് സർക്കാർ നൽകിയത് എന്നതിനാൽ ഏറ്റവും കൂടുതൽ ആളുകൾ പ്രകൃതി ക്ഷോഭത്തിൽ മരണപ്പെട്ട ഇടുക്കിയിൽ അത്രയും തുക വിതരണം ചെയ്യാത്തത് ഭരണകൂടത്തിന്റെ കഴിവുകേടാണ്.
കടക്കെണിയിൽപ്പെട്ട് രണ്ട് കൃഷിക്കാർ ആത്മഹത്യ ചെയ്ത നാട്ടിൽ കൃഷിക്കാരുടെ മുഴുവൻ കടങ്ങളും എഴുതിതള്ളാത്തതും, ചെറുകിട കച്ചവടക്കാർക്ക് നഷ്ടപരിഹാരം അനുവദിക്കാത്തതും കൃഷിഭൂമി നഷ്ടപ്പെട്ടവർക്ക് പകരം കൃഷിഭൂമി നൽകാത്തതും, കിടപ്പാടം നഷ്ടപ്പെട്ടവർക്ക് പകരം വീടുവച്ചു നൽകാത്തതും ,പട്ടയം ഇല്ലാത്ത ഭൂമിയിൽ താമസിച്ചിരുന്നവർക്ക് ധനസഹായവും, കൃഷി സ്ഥലവും അനുവദിക്കാത്തതുമെല്ലാം, ജില്ലയോടുള്ള കടുത്ത അവഗണനയാണെന്നും, ജില്ലയിൽ നിന്നുമുള്ള മന്ത്രി എംഎം മണിയും, ജോയ്സ് ജോർജും ഇക്കാര്യത്തിൽ ജനങ്ങളോടു മറുപടി പറയണമെന്നും, സമഗ്ര കാർഷിക പാക്കേജ് അനുവദിക്കുന്നതു വരെയുള്ള തുടർ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്നും ഡീൻ കുര്യാക്കോസ് അറിയിച്ചു.