ഡല്‍ഹി: ഗുജറാത്തിലെയും ഹിമാചൽ പ്രദേശിലെയും ജനവിധി ഡിസംബർ എട്ടിന് അറിയാം. അടുത്ത മാസം ഒന്ന്, അഞ്ച് തീയതികളിൽ നടക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനു രാഷ്ട്രീയപ്രാധാന്യമേറെയാണ്. പന്ത്രണ്ടാം തീയതി ബൂത്തിലേക്കു പോകുന്ന ഹിമാചൽ പ്രദേശിലെയും വോട്ടെണ്ണൽ ഡിസംബർ എട്ടിനാണ്. പ്രചാരണത്തിന് ഒരാഴ്ച മാത്രം ശേഷിക്കുന്ന ഹിമാചലിലെ മലനിരകളുടെ കയറ്റിറക്കം പോലെയാണ് അവിടത്തെ രാഷ്ട്രീയ കണക്കുകൂട്ടലുകൾ. ഹിമാചലിനേക്കാൾ പക്ഷേ ഗുജറാത്തിന്റെ ജനവിധിയാകും രാജ്യം കാതോർക്കുക.
കാൽ നൂറ്റാണ്ടോളം തുടർച്ചയായി ഗുജറാത്ത് ഭരിക്കുന്ന ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും വിജയത്തിൽ കുറഞ്ഞതൊന്നും ചിന്തിക്കാനാകില്ല. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന ആളാണ് മോദി.
കളം നിറഞ്ഞ് മോദി
തുടർച്ചയായ പര്യടനങ്ങളിലൂടെയും പുതിയ പദ്ധതികളുടെ ഉദ്ഘാടനങ്ങളിലൂടെയും മാതൃസംസ്ഥാനത്ത് പ്രധാനമന്ത്രി നിറഞ്ഞുകളിക്കുകയാണ്. 141 പേരുടെ ദാരുണാന്ത്യത്തിനു കാരണമായ മോർബി തൂക്കുപാലം ദുരന്തം ഫലത്തിൽ മോദിയുടെയും ബിജെപിയുടെയും നെഞ്ചിലേക്കാണു വീണത്.
കോണ്‍ഗ്രസിന്റെ ദൗർബല്യവും ആം ആദ്മി പാർട്ടിയുടെ കാടിളക്കി പ്രചാരണത്തിലൂടെ പ്രതിപക്ഷ വോട്ടുകൾ ഭിന്നിക്കുന്നതിലുമാണ് ഇപ്പോൾ ബിജെപിയുടെ മുഖ്യപ്രതീക്ഷ. സംസ്ഥാനം രൂപീകൃതമായ 1960 മുതൽ തുടർച്ചയായി ഭരിച്ച കോണ്‍ഗ്രസിനും തിരിച്ചുവരവിനുള്ള അവസാനത്തെ വള്ളമാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ്.
അകലെയല്ല കോണ്‍ഗ്രസ്
‘പണ്ടേ ദുർബല, ഇപ്പോൾ ഗർഭിണിയും’ എന്ന പോലെയാണ് കോണ്‍ഗ്രസ്. പിന്നാക്ക സംവരണ നായകനായി രംഗപ്രവേശം ചെയ്ത് ഹാർദിക് പട്ടേലിനെ കോണ്‍ഗ്രസിലെത്തിച്ചു സംസ്ഥാന വർക്കിംഗ് പ്രസിഡന്റായി നിയമിച്ചെങ്കിലും ആ നീക്കവും പാളി. 2020ൽ ജിപിസിസി വർക്കിംഗ് പ്രസിഡന്റാക്കിയ പട്ടേൽ കഴിഞ്ഞ ജൂണിൽ ബിജെപിയിലേക്കു ചുവടുമാറി. കോണ്‍ഗ്രസിന്റെ ശക്തിയായിരുന്ന മുസ്ലിം, പിന്നാക്ക, ദളിത്, ബ്രാഹ്മണ വോട്ടുകൾ നഷ്ടമായതിനും ബിജെപിയെ പഴിക്കാമെന്നു മാത്രം. ജാതി, മത സമവാക്യങ്ങളിലും രാഷ്ട്രീയക്കളികളിലും പ്രചാരണത്തിനുള്ള ഫണ്ടിലുമെല്ലാം ബിജെപി ബഹുദൂരം മുന്നിലാണ്.
2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ നൂറിൽ താഴെ (99) സീറ്റുകളിലേക്ക് ഒതുക്കുകയും സ്വന്തം നിലയിൽ 77 സീറ്റുകൾ പിടിക്കുകയും ചെയ്ത ചരിത്രം പക്ഷേ ഇക്കുറി അതേപടി ആവർത്തിക്കാനിടയില്ല. ബിജെപിയും കോണ്‍ഗ്രസും നേരിട്ടു പോരാടിയ 2017ൽ ബിജെപിയുടെ 16 സീറ്റുകളാണ് കോണ്‍ഗ്രസ് തിരിച്ചുപിടിച്ചത്. എംഎൽഎമാരെയും നേതാക്കളെയും ബിജെപി പിന്നീട് അടർത്തിയെടുത്തതും പാർട്ടിയുടെ നേതൃത്വ, സംഘടനാ പ്രശ്നങ്ങളും കോണ്‍ഗ്രസിനെ കൂടുതൽ പ്രതിസന്ധിയിലാക്കി.
അങ്കത്തട്ടിൽ കേജരിവാളും
ഡൽഹിക്കും പഞ്ചാബിനും പിന്നാലെ ഗുജറാത്തിലെ ഗോദായിൽ പുതുതായെത്തിയ അരവിന്ദ് കേജരിവാളും ആം ആദ്മി പാർട്ടിയും നഗരപ്രദേശങ്ങളിലെ മണ്ഡലങ്ങളിലെങ്കിലും ബിജെപിക്കു വെല്ലുവിളിയാകും. ഭൂരിപക്ഷം ഗ്രാമീണ മണ്ഡലങ്ങളിലും ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് പ്രധാന മത്സരം.
40 മുതൽ 60 വരെ സീറ്റുകളിലെങ്കിലും കോണ്‍ഗ്രസിനെ മറികടക്കാമെന്നാണ് എഎപിയുടെ കണക്കുകൂട്ടൽ. ഇത്തവണ 20 മുതൽ 60 വരെ സീറ്റുകൾ പിടിക്കുമെന്ന് എഎപി നേതാക്കൾ പറയുന്നു. സംഘപരിവാറിനെ കടത്തിവെട്ടുന്ന ഹിന്ദുത്വ കളികൾ അടക്കം സർവസന്നാഹങ്ങളുമായാണു കേജരിവാൾ അഹമ്മദാബാദിലേക്കു വണ്ടികയറിയത്. കറൻസി നോട്ടുകളിൽ ലക്ഷ്മീദേവിയുടെയും ഗണപതിയുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തണമെന്ന് പരസ്യമായി ആവശ്യപ്പെടാനും രേഖാമൂലം കത്തയയ്ക്കാനും കേജരിവാൾ തീരുമാനിച്ചത് ഭൂരിപക്ഷ വോട്ടുകളുടെ കൃത്യമായ ധ്രുവീകരണത്തിനാണെന്നതിൽ സംശയിക്കാനില്ല.
“നിങ്ങളുടെ സഹോദരനാണ് ഞാൻ, നിങ്ങളുടെ കുടുംബത്തിലെ അംഗമാണ്. എനിക്ക് ഒരവസരം തരൂ, ഞാൻ നിങ്ങൾക്കു സൗജന്യ വൈദ്യുതി തരാം; സ്കൂളുകളും ആശുപത്രികളും പണിയും. അയോധ്യയിലെ രാമക്ഷേത്രത്തിലേക്കു നിങ്ങളെ കൊണ്ടുപോകും’’ ഡൽഹി മുഖ്യമന്ത്രിയുടെ വാഗ്ദാനം കേട്ട് ആർഎസ്എസുകാർ പോലും തരിച്ചുപോയിരിക്കും.
അന്തസില്ലാത്ത വിശദീകരണം
ഹിമാചൽ പ്രദേശിലെ തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ചതിനോടൊപ്പം നടത്താതെ ഗുജറാത്തിലെ തെരഞ്ഞെടുപ്പു പ്രഖ്യാപനം വൈകിച്ചതിനു മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ രാജീവ് കുമാർ ഇന്നലെനടത്തിയ ന്യായീകരണം കമ്മീഷന്റെ അന്തസിനാകും ക്ഷതമേല്പിക്കുക. “അടുത്തിടെ ഗുജറാത്തിൽ വളരെ ദാരുണമായ ഒരു സംഭവമുണ്ടായി, മോർബി പാലം തകർച്ച. ഞങ്ങൾ വൈകാനുള്ള കാരണങ്ങളിലൊന്ന് ഇതാണ്. കൂടാതെ, ബുധനാഴ്ച സംസ്ഥാനത്തു ദുഃഖാചരണം ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പു പ്രഖ്യാപനം വൈകാൻ നിരവധി കാരണങ്ങളുണ്ട്’’ എന്നാണ് രാജീവ് വിശദീകരിച്ചത്.
നിരവധി കാരണങ്ങളുണ്ടെന്നു മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ പറഞ്ഞതാണു സത്യം. കഴിഞ്ഞ മാസം 14ന് ഹിമാചൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ രണ്ടാഴ്ച കഴിഞ്ഞ് മോർബി പാലം തകർന്നുവീഴുമെന്നു രാജീവ് കുമാറിനു ഗണിച്ചറിയാൻ കഴിയില്ലെന്ന് ജനങ്ങൾക്കറിയാം! മോദി പ്രധാനമന്ത്രി ആകുന്നതു വരെ ഗുജറാത്ത്, ഹിമാചൽ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് പ്രഖ്യാപിക്കുകയും ഒരുമിച്ച് ഫലപ്രഖ്യാപനം നടത്തുകയുമായിരുന്നു പതിവ്. ദോഷം പറയരുതല്ലോ, ഇത്തവണയും ഇരു സംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ ഒരേ ദിവസമാണ്. പന്ത്രണ്ടാം തീയതി വോട്ടെടുപ്പു പൂർത്തിയാകുന്ന ഹിമാചലിലെ വോട്ടെണ്ണൽ ഡിസംബർ എട്ടിന് നടത്തുമെന്നു കഴിഞ്ഞ മാസം 14ന് തന്നെ തെരഞ്ഞെടുപ്പു കമ്മീഷൻ പ്രഖ്യാപിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ഗുജറാത്തിലെത്തി പദ്ധതികൾ ഉദ്ഘാടനം ചെയ്യാനും വാഗ്ദാനങ്ങൾ നടത്താനുമായി ഗുജറാത്തിലെ മാത്രം പ്രഖ്യാപനം നീട്ടിയെന്നു പറയേണ്ടതില്ല. ഗുജറാത്ത് പര്യടനം പൂർത്തിയാക്കി പ്രധാനമന്ത്രി ഡൽഹിയിലെത്തിയ ശേഷം മാത്രമേ ഗുജറാത്തിൽ മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കാവൂ എന്ന് സ്വതന്ത്ര ഭരണഘടനാ സ്ഥാപനത്തിന്റെ തലവന്‍ അറിയണമല്ലോ. മോദിയുടെയല്ല, തെരഞ്ഞെടുപ്പു കമ്മീഷന്റെ വിശ്വാസ്യതയാകും ചോരുന്നത്.
ഗതി നിർണയിക്കുന്ന ഘടകങ്ങൾ
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങൾ പരിശോധിച്ചാൽ വോട്ടർമാരുടെ ചിന്താഗതിയുടെ സൂചന കിട്ടും. ബിജെപിക്കു മുൻതൂക്കം ഉണ്ടെങ്കിലും കോണ്‍ഗ്രസിനെ ആരും എഴുതിത്തള്ളേണ്ടതില്ല. ആം ആദ്മി പാർട്ടിയും കേജരിവാളും ഭരണം പിടിച്ചില്ലെങ്കിലും ചില്ലറ അദ്ഭുതം കാട്ടാതിരിക്കില്ല.
മോദിയുടെ വ്യക്തിപ്രഭാവം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനസ്വാധീനം ഇപ്പോഴും മുഖ്യമാണ്. 2001 മുതൽ 2014ൽ പ്രധാനമന്ത്രിയാകുന്നതു വരെ മുഖ്യമന്ത്രിയായിരുന്ന മോദിക്ക് ഗുജറാത്തിലെ ജനങ്ങളുടെമേൽ ഇപ്പോഴും നിർണായക സ്വാധീനമുണ്ട്. മോദിയോളം സ്വാധീനമുള്ള മറ്റൊരു നേതാവുമില്ല.
മോർബി ദുരന്തം: കുട്ടികളടക്കം 141 സാധാരണക്കാരുടെ ജീവൻ ബലികൊടുത്ത ഒക്ടോബർ 30-ലെ തൂക്കുപാലം തകർന്ന ദുരന്തം ബിജെപിക്കു തലവേദനയായി. മറയില്ലാത്ത അഴിമതി വ്യക്തം. ഭരണകൂടവും ഭരണ പാർട്ടിക്കാരും കരാറുകാരും വ്യവസായികളും സന്പന്നരും എല്ലാം തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് ദുരന്തത്തിലേക്കു നയിച്ചതെന്നതു ചർച്ചയാണ്.
ഭരണവിരുദ്ധ വികാരം: 1998 മുതലുള്ള 24 വർഷത്തെ ബിജെപി ഭരണത്തിനെതിരേ സ്വാഭാവികമായുണ്ടാകുന്ന ഭരണവിരുദ്ധ വികാരം കുറച്ചൊക്കെ ഉണ്ട്. വിലക്കയറ്റം, തൊഴിലില്ലായ്മ, കാർഷിക പ്രതിസന്ധി, സാന്പത്തിക തളർച്ച, കോവിഡ് കാലത്തെ പ്രശ്നങ്ങൾ തുടങ്ങി പലതും തുണിയിട്ടു മറയ്ക്കാവുന്നതല്ല. സാധാരണക്കാരുടെയും പാവങ്ങളുടെയും അടിസ്ഥാനപ്രശ്നങ്ങൾ തുടർച്ചയായ ബിജെപി ഭരണത്തിലും പരിഹരിക്കപ്പെട്ടിട്ടില്ല.
ബിൽക്കിസ് ബാനോ കേസിലെ പ്രതികളുടെ ശിക്ഷാ ഇളവ്: സംഘപരിവാറിന്റെ ഹിന്ദുത്വ പരീക്ഷണശാലയായാണ് ഗുജറാത്തിനെ കണക്കാക്കുന്നത്. ബിൽക്കിസ് ബാനോ കൂട്ടബലാത്സംഗ, കൊലപാതകക്കേസിൽ ശിക്ഷിക്കപ്പെട്ടവരുടെ ശിക്ഷ ഇളവ് ചെയ്തതിന്റെ ആഘാതം മുസ്ലിം വോട്ടർമാരിലെ ആശങ്ക കൂട്ടും. പക്ഷേ ഭൂരിപക്ഷ വോട്ടുകളുടെ ധ്രുവീകരണത്തിന് ഇതും സഹായിച്ചേക്കും.
പേപ്പർ ചോർച്ചയും സർക്കാർ റിക്രൂട്ട്മെന്റ് പരീക്ഷകൾ മാറ്റിവയ്ക്കലും: അടിക്കടിയുള്ള പേപ്പർ ചോർച്ചയും സർക്കാർ റിക്രൂട്ട്മെന്റ് പരീക്ഷകൾ മാറ്റിവച്ചതും സർക്കാർ ജോലി ലഭിക്കാൻ കഠിനാധ്വാനം ചെയ്യുന്ന യുവാക്കളുടെ പ്രതീക്ഷകളെ തകർത്തു. തൊഴിലില്ലായ്മ രൂക്ഷമായ സംസ്ഥാനത്ത് യുവജനങ്ങളെ നീരസത്തിലാക്കാൻ ഇതു കാരണമാകും.
കാർഷിക പ്രതിസന്ധി: കാർഷിക മേഖലയിലാകെയുള്ള പ്രതിസന്ധി സർക്കാരിനെ വലയ്ക്കും. മഴക്കെടുതിയിലായ കർഷകർക്കു രണ്ടു വർഷമായി നഷ്ടപരിഹാരം നൽകിയിട്ടില്ല. വിലത്തകർച്ചയും ഉത്പാദനച്ചെലവിലെ വർധനയും മൂലം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കർഷകർ പ്രക്ഷോഭത്തിലാണ്.
വൈദ്യുതിനിരക്ക്: രാജ്യത്ത് ഏറ്റവും ഉയർന്ന വൈദ്യുതിനിരക്കുള്ള സംസ്ഥാനങ്ങളിലൊന്നാണ് ഗുജറാത്ത്. പ്രതിമാസം 300 യൂണിറ്റുകൾ സൗജന്യമായി നൽകുമെന്ന ആം ആദ്മി പാർട്ടിയുടെയും കോണ്‍ഗ്രസിന്റെയും വാഗ്ദാനങ്ങൾ ബിജെപിയെ വെട്ടിലാക്കിയിട്ടുണ്ട്.
ഭൂമി ഏറ്റെടുക്കൽ: വിവിധ സർക്കാർ പദ്ധതികൾക്കായി ഭൂമി ഏറ്റെടുക്കുന്ന കർഷകർക്കും ഭൂവുടമകൾക്കും ഇടയിൽ അതൃപ്തി കൂടിയിട്ടുണ്ട്. അഹമ്മദാബാദ്- മുംബൈ അതിവേഗ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കും വഡോദര- മുംബൈ എക്സ്പ്രസ് വേ പദ്ധതിക്കുംവേണ്ടി പോലും ഭൂമി ഏറ്റെടുക്കുന്നതിനെ കർഷകർ എതിർത്തു.
വിദ്യാഭ്യാസ, ആരോഗ്യ സൗകര്യങ്ങളുടെ അഭാവം: വിദൂര ഗ്രാമപ്രദേശങ്ങളിൽ മികച്ച വിദ്യാഭ്യാസവും ചികിത്സാ സൗകര്യങ്ങളും ഇന്നും അന്യമാണ്. മികച്ച ക്ലാസ് മുറികൾ ഇല്ലാത്തതിനു പുറമെ അധ്യാപക ക്ഷാമവും തലവേദനയാണ്. മികച്ച ആശുപത്രികളുടെ അഭാവവും ഗ്രാമീണരെ വിഷമിപ്പിക്കുന്നു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടർമാരുടെ അഭാവവും ചർച്ചയാകും.
പണപ്പെരുപ്പം: സാന്പത്തികഞെരുക്കം തുടരുന്നതിനിടെയാണ് വിലക്കയറ്റം രൂക്ഷമായി തുടരുന്നത്. സാധാരണക്കാരെയും പാവങ്ങളെയും ഏറെ വിഷമിപ്പിക്കുന്ന വിലക്കയറ്റം നിയന്ത്രിക്കുന്നതിൽ സർക്കാരിന് കാര്യമായൊന്നും ചെയ്യാനായിട്ടില്ല.
പലതരം ഭാവികളുടെ ജനവിധി
ഗുജറാത്തിലെ 182 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ 3,24,422 നവ വോട്ടർമാരുടെ വിധിയാകും ബിജെപിക്കും കോണ്‍ഗ്രസിനും എഎപിക്കും നിർണായകം. ജനങ്ങളെ ബാധിക്കുന്ന കാര്യങ്ങളിൽ വിജയിക്കാനായില്ലെങ്കിലും പ്രതിപക്ഷ വോട്ടുകളുടെ ഭിന്നിപ്പും കോണ്‍ഗ്രസിന്റെ ദൗർബല്യങ്ങളും ബിജെപിക്കു വീണ്ടും അധികാരം സമ്മാനിച്ചേക്കാം. പക്ഷേ, ഗ്രാമീണ മേഖലകളിലടക്കം ശക്തമായ പ്രചാരണം നടത്തുന്ന കോണ്‍ഗ്രസും മോദിയുടെ മുറ്റത്ത് പടനയിക്കുന്ന എഎപിയും അദ്ഭുതങ്ങൾ സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ്.
ഡിസംബർ എട്ടിലെ ജനവിധി ഗുജറാത്തിന്റേതു മാത്രമാകില്ല. പ്രധാനമന്ത്രി മോദിക്കും ബിജെപിക്കും പോലെ രാഹുൽ ഗാന്ധിക്കും കോണ്‍ഗ്രസിനും അരവിന്ദ് കേജരിവാളിനും ആം ആദ്മി പാർട്ടിക്കും ഒരുപോലെ നിർണായകമാകും. പ്രതിപക്ഷ പാർട്ടികളുടെയാകെയും രാജ്യത്തിന്റെയും ഭാവിക്കും ഗുജറാത്തിലെ ജനവിധി ചൂണ്ടുപലകയായിരിക്കും.