കൊല്ലം : ദേവനന്ദ മരിച്ചിട്ട് ഒരു ആഴ്ച കഴിഞ്ഞിട്ടും സംശയകരമായ ഒന്നും കണ്ടെത്തനാകാതെ പ്രത്യേക അന്വേഷണ സംഘം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത് പോലെ മുങ്ങിമരണമാണെന്ന നിഗമനത്തിലേക്കാണ് ഉദ്യോഗസ്ഥരും എത്തുന്നത്. വീടിനു സമീപമുള്ള കുളിക്കടവിൽ നിന്നാകാം ദേവനന്ദ ഇത്തിക്കരയാറ്റിൽ വീണതെന്നാണ് സ്ഥലം പരിശോധിച്ച ഫൊറൻസിക് സംഘത്തിന്റെ പ്രാഥമിക നിഗമനം.
വീടിനകത്ത് കളിച്ചുകൊണ്ടിരുന്ന ആറുവയസുകാരിയെ കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് കാണാതായത്. മൃതദേഹം വീടിന് സമീപമുള്ള ഇത്തിക്കരയാറ്റില്‍ നിന്നു വെള്ളിയാഴ്ച്ച രാവിലെ കണ്ടെത്തി. മുങ്ങിമരണമാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ കുട്ടിയെ ആരോ തട്ടിക്കൊണ്ട് പോയി അപായപ്പെടുത്തിയതാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
ചാത്തന്നൂര്‍ എസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്‍പതോളം പേരെ ചോദ്യം ചെയ്തു. ഒട്ടേറെ മൊബൈല്‍ ഫോണുകളും കോള്‍ രേഖകളും പരിശോധിച്ചു. പക്ഷേ അസ്വഭാവികമായതൊന്നും കണ്ടെത്തനായിട്ടില്ല. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫോറൻസിക് വിഭാഗം മേധാവി ഡോ.കെ.ശശികലയുടെ നേതൃത്വത്തിൽ ഉള്ള സംഘം സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.
വീടിന് അടുത്തുള്ള കുളിക്കടവിന് സമീപത്ത് നിന്നാണ് കുട്ടി പുഴയിൽ വീണതെന്നാണ് പ്രാഥമിക നിഗമനം. കനാൽ തുറന്നതിനാൽ അന്നേ ദിവസം പുഴയിൽ ഒഴുക്കുണ്ടായിരുന്നു. അതുകൊണ്ടാണ് മ്യതദേഹം 300 മീറ്റർ അകലെ പൊങ്ങിയത്. താൽകാലിക പാലത്തിന് സമീപത്ത് വെച്ചാണ് ദേവനന്ദ ആറ്റിൽ അകപ്പെട്ടതെങ്കിൽ മൃതദേഹം മറ്റേതെങ്കിലും സ്ഥലത്തായിരിക്കും ലഭിക്കുക എന്നുമാണ് ഫോറൻസിക് സംഘത്തിന്റെ വിലയിരുത്തൽ.