ഇടുക്കി : നടക്കാനാവാത്ത ഇടുക്കി ആലങ്കോട് സ്വദേശി മുടയാനിൽ സ്റ്റെഫിൻ ഐസക്ക് സ്വന്തമായൊരു വീടിനായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങിയത് അഞ്ച് വർഷം. 2015ലാണ് ഇയാളുടെ അമ്മ ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപെടുത്തി വീട് വച്ച് നൽകാൻ അപേക്ഷ സമർപ്പിക്കുന്നത്. അപേക്ഷ ഗ്രാമസഭ ആംഗീകരിച്ചു. എന്നാൽ സ്റ്റെഫിനും കുടുംബത്തിനും മറ്റൊരു സ്ഥലം കൂടിയുണ്ടെന്ന പരാതിയിൽ വീടിന്റെ അനുമതി പഞ്ചായത്ത് റദ്ദാക്കി.
അസ്ഥി പൊടിയുന്ന അസുഖ ബാധിതനായ സ്റ്റെഫിന് നിരപ്പായ പ്രദേശത്ത് കൂടെ മാത്രമേ നടക്കാനാവു. അതിനാൽ നിലവിൽ പഞ്ചായത്ത് വൈദ്യുതിയും കക്കൂസും ഉൾപ്പടെ അനുവദിച്ച സ്ഥലത്ത് വീട് വച്ച് നൽകണമെന്നാണ് ആവശ്യം. സ്ഥലത്തെ പഞ്ചായത്ത് അംഗം വ്യക്തി വിരോധം തീർക്കുകയാണെന്ന് ഇയാൾ പരാതിപ്പെടുന്നു.
സ്റ്റെഫിൻ കിടപ്പിലായതോടെ അച്ഛൻ കുടുംബം ഉപേക്ഷിച്ച് പോവുകയായിരുന്നു. സുമനസുകളുടെ സഹായത്തോടെയാണ് ചികിത്സ പൂർത്തിയാക്കിയത്. നിലവിൽ വീട് നൽകാമെന്ന് പഞ്ചായത്ത് അറിയിച്ച സ്ഥലത്ത് അസ്ഥി പൊടിയുന്ന അസുഖമുള്ള സ്റ്റെഫിന് താമസിക്കാനാവില്ല. .