Advertisment

ദിലീപ് ചോദിച്ചത് ജര്‍മ്മന്‍ യാത്രക്ക് ഒന്നര മാസം ! പ്രതിയുടെ സൗകര്യപ്രകാരം വിചാരണ നീളുന്നത് ഇരയോടുള്ള അവഹേളനമെന്ന് പോലീസ്

New Update

publive-image

Advertisment

കൊച്ചി∙ നടിയെ പീഡിപ്പിക്കാൻ ക്വട്ടേഷൻ നൽകിയെന്ന കേസിൽ പ്രതിയായ നടൻ ദിലീപ് യാത്രാനുമതി തേടിയത് ജര്‍മ്മനിയില്‍ ഒന്നര മാസത്തെ വിദേശവാസത്തിന്. എന്നാല്‍ ഇത് കേസിൽ വിചാരണ വൈകിപ്പിക്കാനുള്ള ദിലീപിന്‍റെ തന്ത്രമാണെന്ന വാദവുമായി പ്രോസിക്യൂഷൻ കോടതിയിൽ ഇതിനെ ശക്തമായി എതിര്‍ക്കും. കുറ്റപത്രം സമർപ്പിച്ചു വിചാരണ ആരംഭിക്കാനിരിക്കെ പ്രതിയുടെ വിദേശയാത്ര കാരണം വിചാരണ വൈകാൻ ഇടവരുന്നതു കുറ്റകൃത്യത്തിന് ഇരയായ സ്ത്രീയോടുള്ള അവഹേളനവും നീതിനിഷേധവുമാണെന്ന് പ്രോസിക്യൂഷൻ നിലപാടെടുത്തു.

ജർമനിയിൽ പോയി സിനിമ ചിത്രീകരിക്കാൻ ഒന്നര മാസം വിദേശത്ത് താമസിക്കാന്‍ അനുവാദം നൽകണമെന്നാണ് ആവശ്യം. ഡിസംബർ 15 മുതൽ ജനുവരി 30 വരെ ജർമനിയിലെ ഫ്രാങ്ക്ഫുർട്ടിൽ നടക്കുന്ന ഷൂട്ടിങ്ങില്‍ പങ്കെടുക്കാനാണ് ഇത്.

നടിയെ ഉപദ്രവിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ച് ഒരു വർഷമായിട്ടും വിചാരണ തുടങ്ങാൻ കഴി‌ഞ്ഞിട്ടില്ല. ദിലീപ് അടക്കമുള്ള മുഖ്യപ്രതികൾ നിരന്തര ഹർജികളുമായി നടപടികൾ തടസപ്പെടുത്തുകയാണ്. ഇതു നീതിനിർവഹണം തടസ്സപ്പെടുത്താനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ്. ദിലീപിന്റെ വിദേശയാത്രയിൽ ഒപ്പം കൊണ്ടുപോകുന്നവരുടെ വിവരങ്ങൾ, ഇവരുടെ താമസം തുടങ്ങിയ കാര്യങ്ങൾ മറച്ചു വച്ചാണു ഹർജി സമർപ്പിച്ചിരിക്കുന്നത്.

കേസിലെ പ്രധാന സാക്ഷികൾ പലരും സിനിമാ രംഗത്തുള്ളവരായതിനാൽ പ്രതികളുടെ ഇത്തരം യാത്രകൾ പ്രത്യേകം നിരീക്ഷിക്കണമെന്നും പ്രോസിക്യൂഷൻ നിലപാടെടുത്തു. എന്നാൽ വീസ സ്റ്റാംപു ചെയ്യാൻ അനുവദിക്കണമെന്നും കോടതിയുടെ ഏതു നിബന്ധനയും അംഗീകരിക്കാമെന്നും ദിലീപ് കോടതിയെ അറിയിച്ചു. കേസ് ഈ മാസം 9 നു വീണ്ടും പരിഗണിക്കും. ദിലീപിന് യാത്രാനുമതി ലഭിച്ചാല്‍ വിചാരണ വീണ്ടും വൈകും.

dileep
Advertisment