1967ലാണ് ചന്ദ്രനില്‍ ആദ്യമായി കാലുകുത്തുന്ന മനുഷ്യനായി നീല്‍ ആംസ്‌ട്രോങ് മാറുന്നത്. എന്നാല്‍ അതിനും 6.6 കോടി വര്‍ഷങ്ങള്‍ക്ക് മുൻപെ ദിനോസറുകള്‍ ചന്ദ്രനിലെത്തിയിരുന്നുവെന്ന വാദമാണ് ഇപ്പോഴുയരുന്നത്. ദിനോസറുകളുടെ അവശിഷ്ടമെങ്കിലും ചന്ദ്രനിലെത്താനുള്ള സാധ്യതയെക്കുറിച്ചാണ് 2017ല്‍ പുറത്തിറങ്ങിയ പീറ്റര്‍ ബ്രന്നന്റെ 'ദ എന്‍ഡ് ഓഫ് ദ വേള്‍ഡ്' സൂചിപ്പിക്കുന്നത്.
6.6 കോടി വര്‍ഷങ്ങള്‍ക്ക് മുൻപുണ്ടായ ഉല്‍ക്കാ പതനത്തെ തുടര്‍ന്നാണ് ദിനോസറുകള്‍ ഭൂമിയില്‍ നിന്നും നാമാവശേഷമായിപോയതെന്നാണ് കരുതപ്പെടുന്നത്. മെക്‌സിക്കോയിലെ യുകാട്ടന്‍ ഉപദ്വീപ് ഉണ്ടായത് തന്നെ ഈ ഉല്‍ക്കാ വീഴ്ച്ചയെ തുടര്‍ന്നാണെന്നും കരുതപ്പെടുന്നു.
എവറസ്റ്റ് കൊടുമുടിയേക്കാള്‍ വലുപ്പമുണ്ടായിരുന്നു അന്ന് ഭൂമിയിലേക്ക് പതിച്ച ഉല്‍ക്കക്കെന്നാണ് ബ്രന്നന്‍ തന്റെ പുസ്തകത്തില്‍ എഴുതിയിരിക്കുന്നത്. വെടിയുണ്ടയുടെ ഇരുപതിരട്ടി വേഗത്തിലായിരുന്നു അത് ഭൂമിയിലേക്കെത്തിയത്.
ബോയിങ് വിമാനം പറക്കുന്ന ഉയരത്തില്‍ നിന്നും ഭൂമിയിലേക്ക് ഈ ഉല്‍ക്ക പതിച്ചത് വെറും 0.3 സെക്കന്റിനകമാണെന്നും കണക്കാക്കപ്പെടുന്നു. ജിയോ ഫിസിസിസിറ്റ് മാരിയോ റോബെല്ലഡോയുടെ പ്രതികരണങ്ങളും ബ്രന്നന്റെ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അന്തരീക്ഷത്തിന് ഒന്ന് തൊടാനാവുന്നതിനും മുൻപെയാണ് ഈ ഉല്‍ക്ക ഭൂമിയിലേക്ക് വീണത്. ഹോളിവുഡ് സിനിമകളിലും മറ്റും കാണിക്കുന്ന ഉല്‍ക്കാ പതനങ്ങളും സ്‌ഫോടനങ്ങളുമെല്ലാം ഈ യഥാര്‍ഥ ഉല്‍ക്കാപതനത്തിന്റെ ഏഴയലത്ത് വരില്ലെന്നും പുസ്തകം പറയുന്നുണ്ട്.
അതിവേഗത്തില്‍ ഭൂമിയില്‍ പതിച്ച ഉല്‍ക്ക, വന്ന വഴിയേ ഒരു ശൂന്യതയുടെ തുരങ്കം തന്നെ താല്‍ക്കാലികമായി സൃഷ്ടിച്ചു. ഭൂമിയുടെ വലിയൊരുഭാഗം ഇതുവഴി ശൂന്യാകാശത്തേക്ക് നിമിഷ നേരംകൊണ്ട് കുതിക്കുകയും ചെയ്തു. അക്കൂട്ടത്തില്‍ ദിനോസറുകള്‍ അടക്കമുള്ള ജീവജാലങ്ങളുടെ ഭാഗങ്ങളും ഉണ്ടാകുമെന്നാണ് ബ്രന്നന്റെ പുസ്തകം പറയുന്നത്.
അതേസമയം ഈ പുസ്തകത്തില്‍ പറയുന്ന ദിനോസറുകളുടെ ചന്ദ്രനിലെ സാന്നിധ്യത്തെക്കുറിച്ച് തെളിയിക്കാനാവശ്യമായ യാതൊന്നും ശാസ്ത്രജ്ഞര്‍ക്ക് ഇതുവരെ ലഭിച്ചിട്ടുമില്ല. ഏതാണ്ട് 120 മൈല്‍ ചുറ്റളവിലാണ് ഉല്‍കാ പതനത്തെ തുടര്‍ന്ന് ഗര്‍ത്തം സൃഷ്ടിക്കപ്പെട്ടത്. നൂറുകണക്കിന് മൈല്‍ ചുറ്റളവിലുള്ള ജീവജാലങ്ങള്‍ ഉല്‍ക്കാ പതനത്തിന്റെ ആദ്യ നിമിഷങ്ങളില്‍ തന്നെ അന്ത്യശ്വസം വലിച്ചു.
ഉല്‍ക്കാ പതനത്തെ തുടര്‍ന്നുണ്ടായ പൊടിമേഘം ദീര്‍ഘകാല പ്രശ്‌നങ്ങള്‍ക്കിടയാക്കി. ഭൂമിയിലെ കാലാവസ്ഥ തകിടം മറിഞ്ഞു, ആകാശത്തു നിന്നും ആസിഡ് മഴപെയ്തു. ഇക്കാലത്ത് ഭൂമിയിലുണ്ടായിരുന്ന 75 ശതമാനം ജീവജാലങ്ങളും ഇതേ തുടര്‍ന്ന് തുടച്ചുമാറ്റപ്പെട്ടുവെന്നാണ് കരുതുന്നത്.