നടൻ മധുവിന് ജന്മജിനാശംസകൾ അറിയിച്ച് സംവിധായകൻ വിനയൻ എഴുതിയ ഫേസ്‌ബുക്ക് കുറിപ്പ് വൈറലാകുന്നു. മലയാള സിനിമയുടെ ശൈശവവും കൗമാരവും കണ്ട മധുവിനെ സത്യത്തിനു നേരെ മുഖം തിരിച്ചു നിൽക്കാത്ത തന്റേടിയായ ഒരസാധാരണ വ്യക്തിത്വം എന്നാണ് വിനയൻ വിശേഷിപ്പിക്കുന്നത്. മലയാള സിനിയിൽ തനിക്ക് നേരിടേണ്ടി വന്ന വിലക്കിന്റെ സമയത്ത് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയ്ക്ക് മധു നൽകിയ സത്യസന്ധമായ മൊഴിയാണ് തനിക്ക് പിന്തുണയായതെന്ന് വിനയൻ പറയുന്നു.
വിനയന്‍റെ വാക്കുകള്‍ ഇങ്ങനെ
മലയാളത്തിൻെറ മഹാനടൻ മധുസാറിന് ഹൃദയം നിറഞ്ഞ ജൻമദിനാശംസകൾ നേരുന്നു.
മലയാളസിനിമയുടെ ശൈശവും കൗമാരവും ഒക്കെ കണ്ട് ഇന്നും ആരംഗത്ത് തുടരുന്ന അഭിനയകലയുടെ ഈ കാരണവർ സത്യത്തിനു നേരെ മുഖം തിരിച്ചു നിൽക്കാത്ത തൻേറടിയായ ഒരസാധാരണ വ്യക്തിത്വം കൂടിയാണ്. എന്തെല്ലാം സമ്മർദ്ദമുണ്ടായാലും തൻെറ മനസ്സാക്ഷിക്ക് സത്യമെന്ന് തോന്നുന്നതേ താൻ ചെയ്യു എന്ന അദ്ദേഹത്തിൻെറ നിശ്ചയദാർഢ്യം നേരിട്ടു കണ്ടു മനസിലാക്കിയ ഒരു വ്യക്തിയാണ് ഞാൻ. മലയാളസിനിമയിൽ എനിക്കുണ്ടായ വിലക്കിനെതിരെ കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയ്ക്ക് ഞാൻ കൊടുത്ത പരാതിയിൽ മധു സാറിനെയും സാക്ഷി ആയി വിസ്തരിച്ചിരുന്നു.
എന്നെക്കാളും ഏറെ അദ്ദേഹവുമായി ബന്ധമുള്ള പല സംവിധായകരുടെയും നിർമ്മാതാക്കളുടെയും ചില നടൻമാരുടെയും ഒക്കെ അഭിപ്രായങ്ങളെ തള്ളിക്കൊണ്ട് അദ്ദേഹം കമ്മീഷനുകൊടുത്ത സത്യസന്ധമായ ആ മൊഴി ആണ് ചരിത്രപ്രധാന്യമുള്ള കോംപറ്റീഷൻ കമ്മീഷൻെറ വിധിക്ക് കാരണമായ ഒരു പ്രധാന തെളിവ്. കമ്മീഷൻെറ റിപ്പോർട്ടിൽ 199-ാം പേജിലാണ് ഈ വിവരം മലയാള സിനിമയിലെ ഒരു ചരിത്ര സത്യമായി രേഖപ്പെടുത്തിയിരിക്കുന്നത്.
"മധു എന്നു വിളിക്കുന്ന പി. മാധവൻ നായരായ ഞാൻ സംവിധായകൻ വിനയനിൽ നിന്ന് 50000 രൂപ 2010ൽ അദ്ദേഹത്തിൻെറ സിനിമയിൽ അഭിനയിക്കുന്നതിന് അഡ്വാൻസായി വാങ്ങിയിരുന്നു. തൊട്ടടുത്ത ദിവസം തിരുവനന്തപുരത്തുള്ള എന്റെ വീട്ടിലേക്ക് സംവിധായകൻ ബി ഉണ്ണികൃഷ്ണൻെറ നേതൃത്വത്തിൽ ഒരു ഡസനിലധികം പ്രമുഖ സംവിധായകരും നിർമ്മാതാക്കളും വരികയും ( അതിൽ നടീനടൻമാർ ഇല്ലായിരുന്നു) ശ്രീ വിനയൻെറ ചിത്രത്തിൽ അഭിനയിക്കരുതെന്ന് നിർബന്ധപൂർവം എന്നോട് പറയുകയും ചെയ്തു. വിനയനെതിരെ ഈ സംഘടനകൾ രഹസ്യമായി വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഞാൻ അപ്പോഴാണ് അറിഞ്ഞത്."
ഇതിൻെറ കൂടെ എന്നെപ്പറ്റി ചില നല്ല വാക്കുകളും അദ്ദേഹം പറഞ്ഞിട്ടുണ്ട്. എല്ലാം കൂടെഴുതി സമയം കളയുന്നില്ല. ഏതായാലും, ഞങ്ങളാരേം വിലക്കീട്ടില്ല എന്ന് ആണയിട്ട് പറഞ്ഞു നടന്നവരുടെ കരണക്കുറ്റിക്ക് കിട്ടിയ അടി ആയിരുന്നു മധു സാർ പറഞ്ഞ ആ സത്യങ്ങൾ. എനിക്കേറെ ബന്ധമുള്ള പല സിനിമാക്കാരും സ്വന്തം നില നിൽപ്പിനേ ഭയന്ന് ഉരുണ്ടു കളിച്ചപ്പോഴും "അമ്മ" യുടെ ആദ്യ പ്രസിഡന്റ് കൂടിയായ മധുസാറിൻെറ വാക്കുകളായിരുന്നു ആ ധർമ്മയുദ്ധത്തിൽ എനിക്ക് തുണ ആയ പ്രധാന മൊഴികളിൽ ഒന്ന്. ഭീഷ്മരുടെ മനശക്തിയും സത്യസന്ധതയും ചേർന്ന മഹാനുഭാവന് ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു.
https://www.facebook.com/directorvinayan/posts/2692589797657459