ആലപ്പുഴ: എഴുപത് വർഷത്തിലധികമായി കരഭൂമിയായി നികുതി അടച്ചിരുന്ന വസ്തുവിനെ ഒറ്റ ദിവസം കൊണ്ട് 'നില'മാക്കി തലവടി വില്ലേജ് ഓഫീസ്. കഴിഞ്ഞ ദിവസം വരുമാന സർട്ടിഫിക്കറ്റിനായി എത്തിയ തലവടി വാലയിൽ ബെറാഖാ ഭവനിൽ ഡോ.ജോൺസൺ വി.ഇടിക്കുള തനിക്ക് പിതൃസ്വത്തായി ലഭിച്ച വസ്തുവിന്റെ കരം കൂടി അടച്ചപ്പോൾ ആണ് കരഭൂമിയെ നിലമാക്കി രസീത് നല്കിയത്.
വീട്ടിലെത്തിയ ശേഷം രസീത് പരിശോധിച്ചപ്പോൾ ആണ് രസീതിലെ പിശക് ബോധ്യപെട്ടത്. ഭാവിയിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ മനസിലാക്കിയതിനാൽ ഉടൻ തന്നെ ഈ വിവരം പറയാൻ വില്ലേജ് ഓഫീസിലെ ഫോണിൽ പല തവണ ബന്ധപെടുവാൻ ശ്രമിച്ചെങ്കിലും ആരും തന്നെ ലാൻറ് ഫോൺ എടുത്തില്ല. അതിനാൽ മകനെ അയച്ചാണ് രസീതിൽ തിരുത്തൽ നടത്തിയത്.
എന്നാൽ മകന്റെ ആവശ്യത്തിന് അത്യാവശ്യമായി സ്കൂളിൽ ഹാജരാക്കേണ്ട വരുമാന സർട്ടിഫിക്കറ്റിന് ഉള്ള അപേക്ഷ വില്ലേജ് ഓഫീസർ ഇല്ലെന്ന കാരണത്താൽ 3 ദിവസം കഴിഞ്ഞ് എത്താൻ നിർദ്ദേശം നല്കി അപേക്ഷ പോലും സ്വീകരിക്കാത് ജീവനക്കാർ മടക്കി അയച്ചു.
വില്ലേജ് ഓഫീസറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പ്രക്ഷോഭ പ്രതിഷേധ സമരങ്ങൾ നടന്നിട്ടും യാതൊരു ഫലവും ഉണ്ടായിട്ടില്ല.
അവധി എടുത്തു പോയ വില്ലേജ് ഓഫീസർ എന്ന് വരുമെന്ന് കൃത്യമായ വിവരം പറയാൻ പോലും ജീവനക്കാർക്ക് സാധിക്കുന്നില്ല. നിരവധി ഗുണഭോക്താക്കൾ ആണ് ദിവസംന്തോറും ഓഫിസിലെത്തി നിരാശരായി മടങ്ങുന്നത്. വില്ലേജ് ഓഫിസറുടെ അവധി പിൻവലിച്ച് തിരികെ എത്തിക്കുകയോ പുതിയ വില്ലേജ് ഓഫിസറെ നിയമിക്കുകയോ ചെയ്യുകയാണ് പരിഹാര മാർഗ്ഗം.
അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രിക്കും ആലപ്പുഴ ജില്ലാ കളക്ടർക്കും മനുഷ്യാവകാശ പ്രവർത്തകൻ കൂടിയായ ഡോ.ജോൺസൺ വി. ഇടിക്കുള പരാതി നല്കി.