എടത്വ: നട്ടെല്ലിന് നാല് സര്‍ജറി കഴിഞ്ഞ വിനീതക്ക് കാലികുപ്പി കണ്ടാല്‍ വേദന മറക്കും. എടത്വ പാണ്ടങ്കരി രാധേയം സിനുകുമാറിന്റെ ഭാര്യ വിനീതയ്ക്കാണ് കാലികുപ്പി കിട്ടിയാൽ വേദന എല്ലാം പമ്പ കടക്കുന്നത്. കുപ്പി കിട്ടായാൽ പിന്നെ അതിൽ ചിത്രപ്പണി തയ്യാറാക്കുന്ന തിരക്കിലാകും.
മദ്യം നിറഞ്ഞ കുപ്പികൾ കാണുമ്പോൾ തന്നെ പലർക്കും ലഹരി വരുമെങ്കിൽ മദ്യം ഒഴിഞ്ഞ കുപ്പികളാണ് വിനീതക്ക് ലഹരി. ഒഴിഞ്ഞ മദ്യക്കുപ്പി ഏതു ബ്രാന്‍ഡും ആകട്ടെ വിനീതയുടെ കയ്യില്‍ കിട്ടിയാല്‍ നിമിഷങ്ങള്‍ക്കകം അതൊരു കൗതുക വസ്തു ആയി മാറിയിരിക്കും.
ആദ്യ ഓപ്പറേഷന്‍ കഴിഞ്ഞ് വേദനയുമായി കഴിയുന്ന സമയത്ത് ഒരു കുപ്പിയില്‍ നടത്തിയ പരീക്ഷണം വിജയിച്ചു. ഇതോടെ വേദനയും ഏകാന്തതയും മറികടക്കാന്‍ നിറങ്ങളെ കൂട്ടുപിടിക്കാന്‍ തന്നെ വിനീത തീരുമാനിച്ചു.
മനസ് നിറയെ വര്‍ണങ്ങളാക്കി. ആ വര്‍ണങ്ങള്‍ കുപ്പിയിലേക്ക് ചേര്‍ത്ത് വച്ച് ബോട്ടില്‍ ആര്‍ട്ടില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിച്ചതോടെ നിരവധി കൗതുക വസ്തുകളാണ് നിര്‍മ്മിച്ചത്.
പച്ച കുപ്പിയിൽ കണിക്കൊന്ന പൂവ്, ക്രിസ്തുമസ്സ് അപ്പുപ്പൻ, പിസ്ത തോട് കൊണ്ട് സ്ട്രോബറി, മയില്‍, പൂവ്, കിളിയുടെ രൂപം. മുന്തിരികൊല, മെഴുകുതിരി, പൂവ് തുടങ്ങിയവയെല്ലാം വിനീതയുടെ കരവിരുതില്‍ കുപ്പിയിൽ വിരിഞ്ഞ ചിലത് മാത്രമാണ്.
ദേവസ്വം ബോര്‍ഡ് ജീവനക്കാരിയായ വിനീതക്ക് നട്ടെല്ല് തെന്നി പോകുന്ന അസുഖമാണുള്ളത്. നാല് തവണ സര്‍ജറി ചെയ്യേണ്ടി വന്നു. അവസാന ഓപ്പറേഷന്‍ കഴിഞ്ഞിട്ട് 20 ദിവസമേ ആയിട്ടുള്ളു. സര്‍ജറി കഴിയുമ്പോള്‍ വരുന്ന ഇടവേളകളിലാണ് ഇത്രയധികം കുപ്പികളില്‍ കരവിരുത് കാട്ടിയത്.
വിനീതയ്ക്ക് വേദന സംഹാരിയാണ് ബോട്ടില്‍ ആര്‍ട്ട്. വേദനകള്‍ വരുമ്പോള്‍ കുത്തിയിരുന്ന് കുപ്പികളില്‍ കൗതുക വസ്തുക്കള്‍ നിര്‍മ്മിക്കുകയാണ് പതിവ്. ഇങ്ങനെ ചെയ്യുമ്പോള്‍ വേദന അറിയാറെയില്ലെന്നും വിനീത പറയുന്നു.
ഇടവേളകളില്‍ കൗതുക വസ്തുക്കളുടെ നിര്‍മാണത്തിന് സഹായിക്കാനായി പൊതു പ്രവർത്തകനും ജലോത്സവ പ്രേമിയും രാധേയം ട്രാവത്സ് ഉടമ സിനുകുമാറും മക്കളായ അഭിഷേക്, ആദർശ് എന്നിവരും ഒപ്പം കൂടാറുണ്ട്.
ഇപ്പോള്‍ കുപ്പിവര ഒരു ട്രെന്‍ഡ് ആയി മാറിയിട്ടുമുണ്ട്. ഇത് ബിസിനസ് ആക്കി മാറ്റിയാലോ എന്ന ചിന്തയുമുണ്ട് വിനീതക്ക്. ആതിഥ്യ മര്യാദ എന്ന പദത്തിൻ്റെ അവസാന വാക്കു കൂടിയാണ് വിനീത.