എറണാകുളം കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ ടി ഡി എം ഹാളിൽ നടക്കുന്ന 8 -)൦മത ഉപനിഷദ് വിചാരയജ്ഞം 4 -)൦ ദിവസം - സംപൂജ്യസ്വാമി ചിദാനന്ദപുരിയുടെ വാക്കുകൾ ;
സാമാന്യമായി യജ്ഞമെന്നും അഗ്നിഹോത്രമെന്നുമൊക്കെ പറയുമ്പോൾ ഹോമകുണ്ഡങ്ങളിൽ മന്ത്രപൂർവ്വം ഹവിസ്സർപ്പിക്കുന്ന ക്രിയയുടെ ചിത്രമാണ് നമ്മുടെയൊക്കെ മനസിലുണ്ടാകുന്നത്.
എന്നാൽ യജ്ഞത്തെ സാക്ഷാത്കരിച്ച ഒരു വ്യക്തിയെ സംബന്ധിച്ച് മനുഷ്യ ജീവിതത്തിന്റെ എല്ലാ ഘടകങ്ങളും യജ്ഞത്തിലെ വിവിധ ഘടകങ്ങളാണ്.
ഉദാഹരണത്തിന് വിശപ്പ്, ദാഹം തുടങ്ങിയവ യജ്ഞ സംബന്ധിയായുള്ള ദീക്ഷയാണ്. സുഭിക്ഷമായി ഭക്ഷണം ലഭിക്കുന്നു, നല്ല വെള്ളം കുടിക്കാൻ ലഭിക്കുന്നു, അതായത് വിഷയങ്ങൾ അനുഭവിക്കാനായി ലഭിക്കുന്നു എന്നുള്ളത് യജ്ഞ നിർവഹണ സമയത്തുള്ള അന്നപാനങ്ങളാണ്.
സന്തോഷവും ചിരിയും മൈഥുനവും എല്ലാം തന്നെ യജ്ഞ വേളയിലെ മന്ത്രോച്ചാരണങ്ങളാണ്. തപസ്സും ദാനവും അഹിംസയും ആർജ്ജവവും സത്യവചനവുമെല്ലാം യജ്ഞത്തിന്റെ ഭാഗമായി ലഭിക്കുന്ന ദക്ഷിണകളാണ്.
ഈയൊരു വീക്ഷണം ഛാന്ദോഗ്യോപനിഷത് നമുക്ക് നൽകുന്നതിലൂടെ മനുഷ്യ ജീവിതത്തിലെ ഏതൊരവസ്ഥയും നമുക്ക് ലഭിക്കുന്ന ദ്വന്ദാത്മകങ്ങളായ അനുഭവങ്ങളും, അത് സുഖമാകട്ടെ ദുഖമാകട്ടെ മഹായജ്ഞത്തിന്റെ ഭാഗമാകുന്ന കാഴ്ചപ്പാട് മനുഷ്യനും നൽകുകയാണ്.
ഈ കാഴ്ചപ്പാട് സ്വരൂപിച്ചു കഴിഞ്ഞാൽ ജീവിതത്തെ ശാക്തമായി ഒരു യജ്ഞസമാനമാക്കി മാറ്റാൻ നമുക്ക് സാധിക്കും.
എല്ലാ ദിവസവും വൈകുന്നേരം 6 മണിക്ക് ആരംഭിക്കുന്ന യജ്ഞം ഡിസംബർ 12 -)൦ തീയതിയാണ് സമാപിക്കുന്നത്.