എറണാകുളം കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ ടി ഡി എം ഹാളിൽ നടക്കുന്ന 8 -)൦മത് ഉപനിഷദ് വിചാരയജ്ഞ൦ 10 -)൦ ദിവസം സംപൂജ്യസ്വാമി ചിദാനന്ദപുരിയുടെ പ്രഭാഷണത്തിൽ നിന്ന്,
ഉപകോസലനായ കാമലായനൻ നിരന്തരമായ അഗ്നി ഉപാസന ചെയ്ത് അതിലൂടെ ആർജ്ജിച്ച ചിത്തശുദ്ധിയോടൊത്തവനായി തീർന്നു. അപ്രകാരം ചിത്തശുദ്ധി കൈവരിച്ച അദ്ദേഹത്തിന് അഗ്നികൾ നേരിട്ടുവന്ന് ബ്രഹ്മതത്വത്തെ ഉപദേശിക്കുകയാണ്.
ആദിത്യ മണ്ഡലസ്ഥനായ പുരുഷൻ തന്നെയാകുന്നു ഞാൻ എന്നുള്ള ജീവബ്രഹ്മഐക്യപരമായ വേദാന്ത സാരത്തെ അഗ്നി ഉപകോസലനുപദേശിക്കുന്നു. ഈ ചരിത്രം ഛന്ദോഗ്യോപനിഷത്തിൽ വളരെ ശ്രദ്ധേയമായ ഒരു ഭാഗത്ത് വരുന്നതാണ്. ഇതിൽ നിന്ന് നമുക്കുൾകൊള്ളാനുള്ള പാഠം നിരന്തരമായ ഉപാസനയിലൂടെ ഏകാഗ്രതയും ചിത്തശുദ്ധിയും സമ്പാദിക്കുവാൻ ജ്ഞാനത്തിനധികാരികളായി തീരുമ്പോൾ അഗ്നി അതായത് ഉപാസിക്കപ്പെടുന്ന ഉപാസ്യമായിരിക്കുന്ന അഗ്നി തന്നെ നേരിട്ടുപദേശിച്ച് അവരെ തത്വജ്ഞാനത്തിലേക്ക് ഉയർത്തുമെന്നാണ്.
ഇപ്രകാരം ശ്രദ്ധായുക്തമായി ഉപാസിക്കാനുള്ള ഒരു ഭാവം നമ്മളിലുണ്ടാകുമ്പോൾ ഭൗതികമെന്നോ ആധ്യാത്മികമെന്നോ തരം തിരിക്കേണ്ട ആവശ്യമില്ലാതെ ലഭിക്കേണ്ടുന്ന അറിവുകളെല്ലാം പ്രാപ്തമായിത്തീരുന്നു.
എല്ലാ ദിവസവും വൈകുന്നേരം 6 മുതൽ 8 വരെ നടത്തിവരുന്ന പ്രഭാഷണ പരമ്പര നാളെ സമാപിക്കും.