കാഞ്ഞിരമറ്റം: വാഹനങ്ങളുടെ മത്സരപാച്ചിൽ മൂലം തലപ്പാറ-തിരുവാങ്കുളം റോഡിൽ അപകടപരമ്പര.ഇരുചക്ര വാഹനങ്ങൾ തുടങ്ങി വലിയ വാഹനങ്ങൾ വരെ എന്തിനോ വേണ്ടി മത്സരിക്കുന്ന കാഴ്ച ഈ റോഡിൽ കാണാം.
തിരക്കേറുന്ന രാവിലെയും വൈകുന്നേരവും മാത്രമല്ല ഏതുസമയത്തും ഇതിലെ വാഹനങ്ങൾ അതിവേഗമെടുത്ത് പായുകയാണ്. ഇരുചക്രവാഹനങ്ങളും ഓട്ടോ റിക്ഷകളും പിക് അപ് വാഹനങ്ങളും ഇന്ധനം നിറയ്ക്കാൻ പോകുന്ന ടാങ്കറുകളും ബസും ടിപ്പറും കണ്ടയിനറുകളും ഉൾപ്പെടെ എല്ലാ വാഹനങ്ങളും അമിതവേഗത്തിൽ കുതിച്ചു പായുമ്പോൾ തലനാരിഴയ്ക്ക് അപകടത്തിൽ നിന്ന് രക്ഷപ്പെടുന്നത് ഭാഗ്യത്താലാകാം.
ഭാഗ്യത്തിന്റ ആനുകൂല്യം എപ്പോഴും കിട്ടുമെന്ന് കരുതിയാണോ തികഞ്ഞ അലംഭാവത്തോടെ കുതിയ്ക്കുന്നത്?
കാഞ്ഞിരമറ്റം മില്ലുങ്കൽ ജംഗ്ഷനിൽ നടന്ന അപകടം നോക്കൂ. മില്ലുങ്കൽ ജംഗ്ഷനിൽ റോഡരുകിൽ പാർക്ക് ചെയ്തിരുന്ന മൂന്ന് വാഹനങ്ങൾ ആണ് ഒരു പിക് അപ് വാഹനം ഇടിച്ചു തകർത്തത്. ഡ്രൈവർ ഉറങ്ങി പോയി എന്നാണ് അറിയാൻ കഴിഞ്ഞത്.
വളരെ അപകടസാധ്യത ഉള്ള മില്ലുങ്കൽ ജംഗ്ഷനിൽ വാഹനങ്ങളും കാൽനടയാത്രക്കാരും അശ്രദ്ധയോടെ യാണ് കടന്ന് പോകുന്നത്.രണ്ട് ദിവസം മുമ്പ് ചാലയ്ക്കപ്പാറയിൽ കാറും ഓട്ടോടാക്സിയും അപകടത്തിൽ പെട്ടു.
യാതൊരു നിലവാരവും ഇല്ലാത്ത റോഡാണ് ഇത്. വളവുകളും തിരിവുകളും ചരിവുകളും ഇറക്കവും എല്ലാം ഉള്ള റോഡിന് താരതമ്യേന വീതിയും കുറവാണ്. വെട്ടിക്കാട്ട് മുക്കിലെ സ്ഥിരം ഗട്ടർ മേഖലയിൽ ടൈൽസ് പാകിയതും ടാർ റോഡുമായി ബന്ധിപ്പതും അശാസ്ത്രീയമായി ആണ്.
തിരുവാങ്കുളത്ത് ടിപ്പർ യാത്രക്കാരെ ടിപ്പർ ഇടിച്ച് തെറിച്ച് കടയിൽ കയറി നിന്നതും എല്ലാം അടുത്ത കാലത്ത് ആയിരുന്നു. കണ്ണിലെണ്ണയുമൊഴിച്ച് പോലീസും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും നിന്നെങ്കിൽ മാത്രമേ നിയമം പാലിയ്ക്കൂ എന്ന നിർബ്ബന്ധബുദ്ധി ജനം മാറ്റിവെച്ചു പരസ്പരം കരുതലോടെ വാഹനം ഓടിക്കാൻ കഴിഞ്ഞാൽ അപകടം ഒഴിവാക്കാമല്ലോ.