തൊടുപുഴ: കേരളത്തിൽ നടന്നിട്ടുള്ള ആധാരങ്ങൾക്ക് മുദ്ര വിലയും രജിസ്‌ട്രേഷൻ ഫീസും കുറച്ച് കാണിച്ചുവെന്ന് ആരോപിച്ച് ഭീമമായ തുക അടയ്ക്കുവാനായി ആവശ്യപ്പെട്ട് ജില്ലാ രജിസ്ട്രാർമാർ മുഖേന സർക്കാർ ജനങ്ങളെ പ്രത്യേകിച്ച് ഭൂമി ക്രയ വിക്രയം ചെയ്യുന്ന കർഷകരെ കൊള്ളയടിക്കുകയാണെന്ന് കത്തോലിക്കാ കോൺഗ്രസ് പ്രസിഡന്റ് ബിജു പറയന്നിലം .
പതിറ്റാണ്ടുകൾ പഴക്കമുള്ള ആധാരങ്ങൾക്ക് പോലും അധിക മുദ്ര വില ചുമത്തി റവന്യു റിക്കവറി ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വികരിക്കുന്നത് പ്രതിഷേധാർഹമാണ് .
2010 ൽ സർക്കാർ ഫയർ വാല്യൂ നിശ്ചയിച്ചതിന്റെ അടിസ്ഥാനത്തിൽ എല്ലാ ആധാരങ്ങൾക്കും സർക്കാർ നിശ്ചയിച്ച മുദ്ര വിലയും രജിസ്‌ട്രേഷൻ ഫീസും അടച്ചിട്ടുള്ളതാണ്. വസ്തു വില്പനയുടെ വില നിശ്ചയിക്കുവാൻ ജില്ലാ രജിസ്ട്രാർക്ക് യാതൊരു അധികാരവുമില്ലാത്തതാണ്.
വസ്തു വാങ്ങുകയും, വിൽക്കുകയും ചെയ്യുന്ന വ്യക്തികൾ നിശ്ചയിക്കുന്ന തീറു വിലയ്ക്കാണ് സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്‌ട്രേഷൻ ഫീസും ഒടുക്കേണ്ടത് എന്ന നിയമം നിലനില്ക്കേ ജില്ലാ രജിസ്ട്രാർമാർ യാതൊരു അടിസ്ഥാനവുമില്ലാതെ ആധാരത്തിന് അമിത തുക നിശ്ചയിക്കുന്നത് നിയമ വിരുദ്ധവും, കോടതി വിധികളുടെ ലംഘനവുമാണ്.
2010 ൽ ഫെയർ വാല്യൂ നിശ്ചയിച്ചതിൽ നിന്നും ഭൂമിയുടെ ന്യായ വിലയിൽ പലപ്പോഴായി 81 ½ ശതമാനം വർദ്ധനവാണ് സർക്കാർ വരുത്തിയിരിക്കുന്നത് .
എന്നാൽ കാർഷിക മേഖലയുടെ തകർച്ചയും സർക്കാരുകളുടെ നിരുത്തരവാദിത്വപരമായ സമീപനവും മൂലം ഭൂമി വില കുത്തനെ ഇടിയുകയും വസ്തു വാങ്ങുവാൻ ആരുമില്ലാത്ത അവസ്ഥയാണുള്ളത് .
കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന കാർഷിക മേഖലയിൽ അണ്ടർ വാല്യൂവേഷൻ നടപടികളുമായുള്ള സർക്കാർ ഭീഷണികൾ ഉടൻ അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം കേരളത്തിൽ സർക്കാരിന് എതിരെ പ്രതിഷേധ സമരങ്ങൾക്ക് നേത്യത്വം നൽകുമെന്നും, കർഷകർക്ക് സൗജന്യ നിയമ സഹായ സെല്ലുകൾ രൂപീകരിക്കുമെന്നും പ്രസിഡന്റ് ബിജു പറയന്നിലം പറഞ്ഞു.