മരങ്ങാട്ടുപിള്ളി: പഴമയുടെ തനിമയ്ക്ക് പുത്തന്‍ തലമുറയുടെ ആദരം ആയിരുന്നു മരങ്ങാട്ടുപിള്ളി ലേബര്‍ ഇന്‍ഡ്യാ സ്‌കൂളില്‍ നടന്ന മുത്തശ്ശി-മുത്തച്ഛന്‍ വന്ദനം. ശാരീരിക ബുദ്ധിമുട്ടുകളെല്ലാം ഒരു ദിവസത്തേക്ക് മാറ്റിവെച്ചാണ് മുത്തച്ഛനും, മുത്തശ്ശിയും പേരകുട്ടികളോടൊപ്പം സ്‌കൂളില്‍ എത്തിയത് .
ഓരോ കുട്ടിയും വെറ്റിലയും, അടയ്ക്കയും, നാണയവും ചേര്‍ത്ത് ദക്ഷിണ കൊടുത്ത് മുത്തച്ഛന്റെയും, മുത്തശ്ശിയുടെയും കാല്‍ തൊട്ട് വന്ദിച്ച് അനുഗ്രഹം തേടിയപ്പോള്‍ കൊച്ചുമക്കളെ ചേര്‍ത്തുപിടിച്ച് നെറുകയില്‍ ചുംബിച്ച് വാര്‍ദ്ധക്യത്തിന്റെ പടികടന്നവര്‍ ആനന്ദാശ്രുക്കള്‍ പൊഴിച്ചു.
കഥകളും, കവിതകളും, നാടന്‍ പാട്ടുകളും, അനുഭവങ്ങളും പുതുതലമുറയ്ക്ക് നവ്യാനുഭവമായിരുന്നു.
കൊച്ചുമക്കളെ മടിയില്‍ പിടിച്ചിരുത്തി കഥയും, കവിതയും ചൊല്ലിക്കൊടുത്ത് നന്മയുടെ വഴിയിലേക്ക് നയിക്കുന്നവരാണ് മുത്തച്ഛനും, മുത്തശ്ശിയും അവരെ ഒരിക്കലും പെരുവഴിയില്‍ വലിച്ചെറിയരുത് എന്ന ഒരു ഓര്‍മ്മപ്പെടുത്തല്‍ പുതുതലമുറയ്ക്ക് പകര്‍ന്നുകൊടുക്കുകയാണ് ഈ മുത്തശ്ശി-മുത്തച്ഛന്‍ വന്ദനത്തിന്റെ ലക്ഷ്യം.
ലേബര്‍ ഇന്‍ഡ്യാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയര്‍മാന്‍ ജോര്‍ജ്ജ് കുളങ്ങര ചടങ്ങ് ഉദ്ഘാടനം ചെയ്തു. മാനേജിങ് ഡയറക്ടര്‍ രാജേഷ് ജോര്‍ജ് കുളങ്ങര മുഖ്യപ്രഭാഷണം നടത്തി, തുടര്‍ന്ന് മുത്തശ്ശന്‍മാരും, മുത്തശ്ശിമാരും, കുട്ടികളും ചേര്‍ന്ന് വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.
വിജയികള്‍ക്ക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സുജ കെ. ജോര്‍ജ്ജ് സമ്മാനദാനം നിര്‍വ്വഹിച്ചു, ഡയറക്ടർ പ്രൊഫ. ലാലി കെ ജോർജ്, റസിഡന്റ് പ്രിൻസിപ്പൽ ഡോ വിപിൻ എസ്. തുടങ്ങിവർ സംസാരിച്ചു.