പാലാ: ഗ്രാമീണ മനസ്സുകള്‍ ഒത്തുചേര്‍ന്ന് നമിച്ചപ്പോള്‍ അത് ഏഴാച്ചേരി 'വല്യതോടിനുള്ള വല്യാദര'മായി. സ്റ്റോണേജ് നേച്ചര്‍ ആന്റ് കള്‍ച്ചറല്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍, ഗ്രാമത്തിലൂടെ ഒഴുകുന്ന വല്യതോടിന് നല്കിയ ജനകീയ ആദരവ് വേറിട്ട അനുഭവമായി. സ്ത്രീകളും കുട്ടികളും വിശിഷ്ടാതിഥികളും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ വല്യതോടിന് വല്യാദരം പരിപാടിയില്‍ പങ്കെടുത്തു.
വല്യതോടിന്റെ ചിറ്റേട്ട് കടവില്‍ നടന്ന നദീ വന്ദനത്തിന് മുന്നോടിയായി സ്റ്റോണേജ് ക്ലബ്ബ് അങ്കണത്തില്‍ ചേര്‍ന്ന സാംസ്‌കാരിക സമ്മേളനം പാലാ രൂപതാ സഹായമെത്രാന്‍ മാര്‍ ജേക്കബ്ബ് മുരിക്കന്‍ ഉദ്ഘാടനം ചെയ്തു. വയലാര്‍ ശരത്ചന്ദ്രവര്‍മ്മ മുഖ്യ അതിഥിയായിരുന്നു. എം.ജി യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ പരിസ്ഥിതിദിന സന്ദേശം നല്‍കി.
ക്ലബ്ബ് പ്രസിഡന്റ് സതീഷ് താഴത്തുരുത്തിയിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ പാലാ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിജി ജോജോ കുടക്കച്ചിറ ക്വിസ് മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
പരിസ്ഥിതി മാധ്യമ അവാര്‍ഡ് ജേതാവ് ''കേരളകൗമുദി'' റിപ്പോർട്ടർ സുനില്‍ പാലായെ ബിഷപ്പ് ജേക്കബ്ബ് മുരിക്കന്‍ പൊന്നാട അണിയിച്ച് ആദരിച്ച് ഫലകം സമ്മാനിച്ചു. മജീഷ്യന്‍ കണ്ണന്‍മോന്‍ മാജിക് അവതരിപ്പിച്ചു. ബൈജു ജോണ്‍ പുതിയിടത്തുചാലില്‍ മുഖ്യപ്രഭാഷണം നടത്തി.
ഷൈനി സന്തോഷ്, സോണി ജോണി, എം.ഒ. ശ്രീക്കുട്ടന്‍, വി.ജി. വിജയകുമാര്‍, ലാലിച്ചന്‍ ചെട്ടിയാകുന്നേല്‍, ഡോ. ഡേവിസ് സേവ്യര്‍, റവ. ഫാ. ജോര്‍ജ്ജ് പള്ളിപ്പറമ്പില്‍, സിസ്റ്റര്‍ ലിസ, കെ. അലോഷ്യസ് കണ്ണച്ചാംകുന്നേല്‍, ജയചന്ദ്രന്‍ കീപ്പാറമല, സന്തോഷ് മരിയാസദനം, ജോയി കളരിക്കല്‍, സിജിത അനില്‍, ആര്‍. വിലാസ് പാലാ, പി. എൻ. രാജപ്പൻ, ഡോ. രാജു സണ്ണി, വിജയകുമാര്‍ ചിറയ്ക്കല്‍, അനില്‍ കുമാര്‍ അനില്‍സദനം, വി.ജി. ചന്ദ്രന്‍ തേരുംന്താനം, ഗോപാലകൃഷ്ണന്‍, മനോജ് പുത്തന്‍പുരയ്ക്കല്‍, ജയകൃഷ്ണന്‍ കീപ്പാറയില്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
വല്യതോടിന്റെ ചിറ്റേട്ട് കടവില്‍ മാര്‍ ജേക്കബ്ബ് മുരിക്കന്‍, വയലാര്‍ ശരത്ചന്ദ്രവര്‍മ്മ, ഡോ. ബാബു സെബാസ്റ്റ്യന്‍, ബിജി ജോജോ എന്നിവര്‍ ചേര്‍ന്ന് ആദ്യ നദീ വന്ദന ദീപം തെളിയിച്ചു. തുടര്‍ന്ന് ഗ്രാമീണരും വിശിഷ്ട അതിഥികളും ചേര്‍ന്ന് നദിയില്‍ സഹസ്രദീപം തെളിയിച്ചു. പുഷ്പാര്‍ച്ചനയുമുണ്ടായിരുന്നു. ബിഷപ്പ് ജേക്കബ്ബ് മുരിക്കന്‍ നദീസംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഗാനമേളയുമുണ്ടായിരുന്നു.