പാലാ: വിളക്കുമാടത്ത് അനിയന്റെ വെട്ടേറ്റ് ചേട്ടന്‍ മരിച്ചു. ഓമശേരില്‍ കുട്ടപ്പന്‍ ആണ് കൊല്ലപ്പെട്ടത്. സഹോദരന്‍ മോഹനന്‍റെ വീട്ടില്‍ വച്ചായിരുന്നു സംഭവം.
രാവിലെ ഇടമറ്റം റോഡിൽ താമസിക്കുന്ന കുട്ടപ്പൻ വിളക്കുമാടം സ്‌കൂൾ ഗ്രൗണ്ട് റോഡിൽ താമസിക്കുന്ന മോഹനന്റെ വീട്ടിലെത്തുകയായിരുന്നു. ഇരുവരും തമ്മിൽ തർക്കം മൂത്തതോടെ മോഹനൻ കത്തിയെടുത്ത് സഹോദരനെ വെട്ടുകയായിരുന്നു.
ഇരുവരും തമ്മിൽ വസ്തു തർക്കത്തെ തുടർന്ന് വഴക്ക് പതിവായിരുന്നു. ഏതാനും നാളുകൾക്ക് മുമ്പ് കുട്ടപ്പൻ മോഹനന്റെ ബൈക്ക് കത്തിക്കുകയും പട്ടിയെ വെട്ടിക്കൊല്ലുകയും ചെയ്തിരുന്നു.
പൈകയിൽ ലോട്ടറി ഏജന്റാണ് പ്രതിയായ മോഹനൻ. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
ലോക്ക് ഡൗണും നിരോധനാജ്ഞയും നിലനിൽക്കെ സംസ്ഥാനത്ത് ക്രിമിനൽ കേസുകളുടെ എണ്ണവും ഗണ്യമായി കുറഞ്ഞിരുന്നു. ഇതിനിടെയാണ് പൈകയിൽ നാടിനെ നടുക്കിയ സംഭവം ഉണ്ടായിരിക്കുന്നത്.