കോഴിക്കോട്: അവശ്യ വസ്തുക്കൾ ലഭ്യമാക്കുവാൻ മറ്റ് സംസ്ഥാനങ്ങളിലേക്കും ജില്ലകളിലേക്കും പോകുന്ന എല്ലാ വാഹനങ്ങൾക്കും ഗതാഗത ഏകോപന ടീം മുഖേന ഗതാഗത ഏകോപന പാസുകൾ നൽകും.
ഗതാഗത കമ്മിറ്റി എല്ലാ പ്രശ്നങ്ങളും പരിഹരിക്കുന്നുവെന്ന് ഇൻസിഡന്റ് കമാൻഡർമാർ പരിശോധിക്കുകയും ഉറപ്പുവരുത്തുകയും ചെയ്യണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
അവശ്യവസ്തുക്കളുടെ ലഭ്യത സപ്ലെസ് കോ - ഓർഡിനേഷൻ ടീം വിലയിരുത്തും. സമയാസമയങ്ങളിൽ അവശ്യവസ്തുക്കളുടെ ലഭ്യത നിർണയിക്കുകയും, ഉപഭോക്താക്കൾക്ക് വസ്തുക്കൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം.
പൊതുവിതരണ ഡീലർമാർക്കും അവിടെ പ്രവർത്തിക്കുന്നവർക്കും ഐഡി കാർഡുകൾ നൽകും. അവശ്യവസ്തുക്കളുടെ വ്യാപാരം നടക്കുന്നുണ്ടെന്നും വിപണിയിൽ വസ്തുക്കളുടെ ദൗർലഭ്യം ഇല്ലായെന്നും ഇവയുടെ നിർമാണം നടക്കുന്നുണ്ടെന്നും ടീം ഉറപ്പ് വരുത്തണം.
എല്ലാ കടകളും അവശ്യവസ്തുക്കളുടെ വില പരസ്യമായി പ്രദർശിപ്പിക്കണം. കോഓർഡിനേഷൻ ടീം അവശ്യവസ്തുക്കളുടെ ശരാശരി വില ദിവസവും നിജപ്പെടുത്തി പ്രസിദ്ധീകരിക്കും. ഉയർന്ന വിലയ്ക്ക് വിൽക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കും.
നെൽവയലുകളിൽ വിളവെടുപ്പ് നടത്തുന്നതിന് തടസ്സമില്ല. സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചാണ് കർഷകർ വിളവെടുപ്പ് നടത്തുന്നതെന്ന് അഗ്രികൾച്ചറൽ ഓഫീസർമാർ ഉറപ്പുവരുത്തണം.
ജില്ലയിൽ ലഭ്യമായ അവശ്യവസ്തുക്കളുടെ സ്റ്റോക്കിന്റെ ഡാറ്റാബേസ് (ധാന്യങ്ങൾ, പഴം, പച്ചക്കറി, പാൽ, മത്സ്യ - മാംസവിഭവങ്ങൾ തുടങ്ങിയവയുടെ) കൃഷി, ക്ഷീരവികസന വകുപ്പ് തയ്യാറാക്കുകയും സൂക്ഷിക്കുകയും അവ സമയാസമയം അപ്ഡേറ്റ് ചെയ്യുകയും ചെയ്യണം.
എല്ലാ സന്നദ്ധ സംഘടനകളെയും ഏകോപിപ്പിക്കാനും അവരെ തദ്ദേശസ്വയംഭരണ വകുപ്പുകളുമായി ബന്ധിപ്പിക്കാനും അഡീഷണൽ ഡിസ്റ്റിക് മജിസ്ട്രേറ്റ്, ജില്ലാപ്പാനിംഗ് ഓഫീസർ, കോഴിക്കോട് ഇ.എം.സി ഡിസ്ട്രിക്റ്റ് കോ - ഓർഡിനേറ്റർ, ഡോ. സുരേഷ്- കോർഡിനേറ്റർ, പാലിയേറ്റീവ് സൊസൈറ്റി എന്നിവർ ഉൾപ്പെടുന്ന ഒരു കമ്മിറ്റി രൂപീകരിക്കും.
ഇവർ അത്യാവശ്യ മരുന്നുകളും, മെഡിക്കൽ ഉപകരണങ്ങളും സമാഹരിക്കുകയും മെറ്റീരിയൽ കളക്ഷൻ സെന്ററിന്റെ ചുമതല വഹിക്കുകയും വേണം.
ജില്ലയിലെ റസ്റ്റോറന്റുകൾ ഹോട്ടലുകൾ എന്നിവ പാർസൽ സർവീസിനും ഹോം ഡെലിവറിയ്ക്കുമായി പ്രവർത്തിക്കണം.
പാർസൽ സേവനങ്ങൾ നൽകുന്നതിനായി ഡിടിപിസി സെക്രട്ടറി ജില്ലയിലെ റസ്റ്റോറൻറ് ഹോട്ടലുകൾ ഉടമകളുമായി ചർച്ച ചെയ്ത നടപടികൾ സ്വീകരിക്കണം.
ഓൺലൈൻ അപ്ലിക്കേഷനുകളും വാട്സാപ്പ് അടിസ്ഥാനമാക്കിയുള്ള സേവനവും ഉടമകൾ ഉറപ്പാക്കേണ്ടതാണ്. ഇ.എം.സി ജില്ലാ കോ - ഓർഡിനേറ്റർ ആവശ്യമായ പിന്തുണ നൽകേണ്ടതാണ്.
രോഗികൾക്ക് നല്ല പരിചരണം നൽകുന്നതിനായി എല്ലാ ആശുപത്രികളും ശരിയായി പ്രവർത്തിക്കുന്നുണ്ടെന്ന് ഡിഎംഒ ഉറപ്പാക്കേണ്ടതാണ്. ആശുപത്രികളിലെ കാന്റീനുകൾ നിർബന്ധമായും പ്രവർത്തിക്കേണ്ടതാണ്.
ബന്ധപ്പെട്ട വകുപ്പിലെ ജില്ലാ അധികാരികൾ പാസുകൾ നൽകും. എല്ലാ മെഡിക്കൽ, ഹെൽത്ത് സ്റ്റാഫുകളും വേണ്ടത്ര ശ്രദ്ധ പുലർത്തുന്നുണ്ടെന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും ഡിഎംഒ ഉറപ്പാക്കണണമെന്നും കലക്ടര്‍ നിര്‍ദേശം നല്‍കി.