മലപ്പുറം: പൗരത്വനിയമഭേദഗതി പിന്‍വലിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും മാപ്പുപറയും വരെ സമരം തുടരുമെന്ന് കെ.എൻ.എം സംസ്ഥാന സമിതി ഉപാധ്യക്ഷൻ ഡോ. ഹുസൈൻ മടവൂർ.
മലപ്പുറത്ത് ആസാദി സ്ക്വയറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഒരു പൗരനെപ്പോലും തടങ്കല്‍ പാളയത്തിലേക്ക് അയക്കാന്‍ അനുവദിക്കില്ലെന്നും ജനങ്ങള്‍ ആഗ്രഹിക്കുന്നതേ ഈ രാജ്യത്ത് നടക്കൂവെന്നും അദ്ദേഹം പറഞ്ഞു. രാജ്യം നിയോഗിച്ച കാവല്‍ക്കാരന്‍ യജമാനനോട് ചോദിക്കുകയാണ് നിങ്ങള്‍ ഈ രാജ്യത്തെ പൗരന്‍മാരാണോയെന്ന്.
ജനങ്ങള്‍ അക്രമത്തിന്റെ മാര്‍ഗം സ്വീകരിക്കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. അതിനാണ് അവര്‍ ശ്രമിക്കുന്നത്. അതിനാല്‍, ഭരണഘടനയും കോടതിയും നമുക്ക് നല്‍കിയ അവകാശങ്ങള്‍ മുന്‍നിര്‍ത്തി സംയമനം പാലിച്ച് സമരരംഗത്ത് അടിയുറച്ചു മുന്നോട്ടുപോവാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആസാദി സ്ക്വയറിൻ്റെ മുപ്പത്തിയേഴാം ദിന പരിപാടി സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി സി.എ നൗഷാദ് ഉദ്ഘാടനം ചെയ്തു.
'തനിമ' കലാ സാഹിത്യ വേദി കേരള വൈസ് പ്രസിഡൻ്റ് പി.ടി കുഞ്ഞാലി, 'വാരാദ്യ മാധ്യമം' സീനിയർ സബ് എഡിറ്റർ ഷെബിൻ മെഹ്ബൂബ്, ജമാഅത്തെ ഇസ്ലാമി മേഖലാ നാസിം അബ്ദു റഹ്മാൻ വളാഞ്ചേരി, എസ്.ഐ.ഒ ജില്ല വൈസ് പ്രസിഡൻ്റ് അബ്ദുൽ ബാസിത്ത് താനൂർ സംസാരിച്ചു.
നാളെ (തിങ്കൾ) ആസാദി സ്ക്വയറിൽ വെൽഫെയർ പാർട്ടി ദേശീയ സെക്രട്ടറി ഇ.സി ആയിശ, മാധ്യമ പ്രവർത്തകൻ ശബരി സംബന്ധിക്കും.