മലപ്പുറം: ജില്ലകളുടെ തനത് സാംസ്കാരിക പൈതൃകങ്ങൾ സംരക്ഷിക്കുന്ന മ്യൂസിയം സ്ഥാപിക്കാൻ 2015 ലെ സംസ്ഥാന ഉത്തരവിറക്കിയിരുന്നു. മലപ്പുറം ജില്ലയും ഈ പദ്ധതിയിലുൾപ്പെടുകയും അതിനായുള്ള ഫണ്ടിന് ഭരണകൂട അനുമതി ലഭിക്കുകയും ചെയ്തിരുന്നു. തുടർന്ന് വന്ന ഇടതു സർക്കാറും ഈ പദ്ധതി അംഗീകരിക്കുകയും തിരൂരങ്ങാടി പഴയ ഹജൂർ കച്ചേരി കെട്ടിടമതിന് നിർണ്ണയിക്കുകയും ചെയ്തു.
പക്ഷേ, മ്യൂസിയത്തിന് കണ്ടുവെച്ച കെട്ടിടത്തിലിപ്പോഴും തിരൂരങ്ങാടി താലൂക്കോഫീസാണ് പ്രവർത്തിക്കുന്നത്. അതവിടെ നിന്ന് മാറ്റുന്നതിലുണ്ടാകുന്ന സാങ്കേതിക തടസ്സത്തിൽ നാല് വർഷമായി പൈതൃകമ്യൂസിയം ചുവപ്പ് നാടയിൽ കുടുങ്ങിയിരിക്കുന്നു. മലപ്പുറത്തിനൊപ്പം പ്രഖ്യാപിച്ച തൃശൂർ ജില്ലാ പൈതൃക മ്യൂസിയം പ്രവർത്തനമാരംഭിച്ചു കഴിഞ്ഞു. മറ്റ് ജില്ലകളിലും പദ്ധതി ഏറെ മുന്നോട്ടു പോയിരിക്കുന്നു.
മലപ്പുറം മാത്രമാണ് പൈതൃക മ്യൂസിയത്തിന്റെ ഒരു പണിയും മുന്നോട്ടു പോകാത്ത ജില്ല. സർക്കാർ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് പദ്ധതി ഉടൻ നടപ്പിലാക്കണമെന്ന് ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. അല്ലായെങ്കിൽ പ്രക്ഷോഭങ്ങളുമായി ഫ്രറ്റേണിറ്റി തെരുവിലിറങ്ങുമെന്ന് ജില്ലാ പ്രസിഡന്റ് കെ.കെ അഷ്റഫ് പറഞ്ഞു.
ജില്ല ജനറൽ സെക്രട്ടറി സനൽ കുമാർ, ഫയാസ് ഹബീബ്, ബഷീർ തൃപ്പനച്ചി, ഹബീബ റസാഖ്, മായ, അജ്മൽ കോഡൂർ തുടങ്ങിയവർ സംസാരിച്ചു.