മലപ്പുറം: വൈവിധ്യങ്ങളുടെ സമന്വയം സംസ്കാരമെന്ന് ഉദ്ഘോഷിച്ച ഇന്ത്യ പോലെയുള്ള ഒരു രാജ്യത്ത് വംശീയവിരുദ്ധ ദുഷ്ടലാക്കോടെ നിയമങ്ങൾ നിർമിച്ചാൽ അത് ലംഘിക്കുന്നതും സമരമാർഗമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്.
മലപ്പുറത്ത് ആസാദി സ്ക്വയറിൻ്റെ 19 ആം ദിന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഭയാർഥികളെ ഇരുകൈകളും നീട്ടി സ്വീകരിച്ച പാരമ്പര്യമാണ് ഇന്ത്യയുടേത്. ആ രാജ്യത്തിൻ്റെ ഭരണം കൈയാളുന്നവർ സ്വന്തം പൗരന്മാരെ നിയമക്കുരുക്കുകളിലേക്ക് എറിഞ്ഞുകൊടുക്കുന്നു.
മോഡി-ഷാ ഭരണം ലോകത്തിനു മുന്നിൽ ഇന്ത്യയെ നാണം കെടുത്തുന്നു. ദേശഭാഷാവസ്ത്രവൈവിധ്യങ്ങളെ ഭിന്നിപ്പിച്ച് പൗരന്മാരെ തമ്മിൽത്തല്ലിക്കുകയാണ് അവർ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഐ.പി.എച്ച് അസിസ്റ്റൻ്റ് ഡയറക്ടർ കെ.ടി ഹുസൈൻ, അക്കാദമിക് സ്കോളർ ഡോ. കെ.ടി ഹാരിസ് ഹുദവി, യൂത്ത് കോൺഗ്രസ്സ് മലപ്പുറം പാർലമെന്റ് കമ്മിറ്റി ജനറൽ സെക്രട്ടറി പി നിധീഷ്, സോളിഡാരിറ്റി ജില്ല സെക്രട്ടറി ഹസനുൽ ബന്ന തിരൂർ സംസാരിച്ചു.
സി.എ.എ-എൻ.ആർ.സി-എൻപി.ആർ വിരുദ്ധ മ്യൂസിക് വീഡിയോകൾ പ്രദർശിപ്പിച്ചു.
നാളെ (20.2.20 വ്യാഴം) ആസാദി സ്ക്വയറിൽ മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പ്രസന്നകുമാരി, ജമാഅത്തെ ഇസ്ലാമി വനിതാവിഭാഗം ജനറൽ സെക്രട്ടറി പി റുക്സാന, 'ആരാമം' എക്സിക്യുട്ടീവ് എഡിറ്റർ ഫൗസിയ ഷംസ്, ജില്ല പ്രസിഡൻ്റ് പി ലൈല ടീച്ചർ സംസാരിക്കും.
ഫാസിസത്തിനെതിരെ 'കുട്ടികളുടെ സർഗപ്രതിരോധം' നടക്കും