മലപ്പുറം: ദൽഹിയിലും യു.പിയിലും തുടങ്ങി രാജ്യത്തിൻ്റെ വിവിധഭാഗങ്ങളിൽ ജനകീയ സമരങ്ങളെ ചോരയിൽ മുക്കി സ്വന്തം പൗരന്മാരെ കൊന്നുതിന്നുന്ന സംഘ് ഹിന്ദുത്വഭീകരർക്കു കാലം മറുപടി നൽകുമെന്നും അധികാരത്തിൻ്റെ ഉന്മാദം ഉടൻ അവസാനിക്കുമെന്നും ജമാഅത്തെ ഇസ്ലാമി കേരള അസിസ്റ്റൻ്റ് അമീർ പി. മുജീബുറഹ്മാൻ.
മലപ്പുറത്ത് ആസാദി സ്ക്വയറിൻ്റെ ഇരുപത്തിയെട്ടാം ദിന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദുത്വഫാസിസത്തെ തഴഞ്ഞ് കെജ്രിവാളിനെ തെരഞ്ഞെടുത്ത ദൽഹി ജനത ചെകുത്താതെ പേടിച്ച് കടലിൽ ചാടിയ അവസ്ഥയിലായി.
ജനകീയനെന്ന പെരുമയ്ക്കു വേണ്ടി മാത്രം കുടിവെള്ളവും മരുന്നും കൊടുക്കുന്ന കെജ്രിവാൾ, പാലിയേറ്റീവ് സെൻറർ ഒരുക്കലല്ല മുഖ്യമന്ത്രിപ്പണിയെന്നും സുരക്ഷയൊരുക്കലാണെന്നും മനസ്സിലാക്കണം.
സംഘ്ഭീകരർ അധികാരികളുടെ ഒത്താശയോടെ അഴിഞ്ഞാടുന്ന ഈ കാലത്ത് പൗരത്വസമരങ്ങളോട് ഐക്യദാർഢ്യപ്പെടാനും കൂടെയുണ്ടെന്നു പറയാനും ഇനി ആരും വരേണ്ട.നേർക്കുനേർ സമരത്തിൽ പങ്കാളികളാകുകയാണ് നന്മയും ജനാധിപത്യബോധവുമുള്ള ഓരോരുത്തരും ചെയ്യേണ്ടത്.
രാജ്യത്തിൻ്റെ മുഖ്യധാരയിലുണ്ടെന്നു അവകാശപ്പെടുന്ന രാഷ്ട്രീയനേതൃത്വങ്ങൾ ആരെയാണ് ഇനിയും കാത്തിരിക്കുന്നത്?
സമരത്തിന് പുതിയ രൂപങ്ങൾ ഉണ്ടാവുമ്പോൾ ഭരണാധികാരികൾക്കു സ്വസ്ഥമായി ഭരണകേന്ദ്രങ്ങളിൽ ഇരിപ്പുറക്കില്ല എന്നും അദ്ദേഹം പറഞ്ഞു.
എം.എസ്.എം സംസ്ഥാന വൈസ് പ്രസിഡൻ്റ് റിഹാസ് പുലാമന്തോൾ, എൽ.ജെ.ഡി ജില്ലാ പ്രസിഡൻ്റ് സബാഹ് പുൽപ്പറ്റ, 'മാധ്യമം' സീനിയർ സബ് എഡിറ്റർ ഐ.സമീൽ, ജമാഅത്തെ ഇസ്ലാമി ജില്ലാസമിതിയംഗം ഷൗക്കത്തലി കെ സംസാരിച്ചു. ടി.റിയാസ് മോൻ അധ്യക്ഷത വഹിച്ചു.
ആബിദ് എളമരം രചനയും സംവിധാനവും നിർവഹിച്ച് സോളിഡാരിറ്റി വാഴക്കാട് ഏരിയ പുറത്തിറക്കിയ 'അതിജീവന പോരാട്ടം' ഡോക്യുമെൻററി പ്രദർശിപ്പിച്ചു.
നാളെ (ശനി) ആസാദി സ്ക്വയറിൽ പി.കെ.അബ്ദുറബ്ബ് എം.എൽ.എ,എ.പി.അനിൽ കുമാർ എം.എൽ.എ, അന്താരാഷ്ട്ര ഇസ്ലാമിക പണ്ഡിത വേദി അംഗം, ഡോ.അബ്ദുസലാം അഹമ്മദ്, സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ, കെ.എൻ.എം മർകസുദ്ദഅവ ജനറൽ സെക്രട്ടറി സി.പി.ഉമർ സുല്ലമി, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി, അബ്ദുറഹ്മാൻ രണ്ടത്താണി, വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡൻ്റ് ഹാരിസ് കായക്കൊടി, 'ദലിത് കാമറ' സ്ഥാപകൻ, റഈസ് മുഹമ്മദ്,'തനിമ' സംസ്ഥാന സെക്രട്ടറി ഡോ. ജമീൽ അഹ്മദ് സംബന്ധിക്കും.