മലപ്പുറം: ഇനി രാജ്യത്തിൻ്റെ ചരിത്രം രേഖപ്പെടുത്തുമ്പോൾ ശാഹീൻ ബാഗും ആസാദി മുദ്രാവാക്യവും അതിൽ അടയാളപ്പെട്ടു കിടക്കുമെന്ന് എഴുത്തുകാരനും ചിന്തകനുമായ ശൈഖ് മുഹമ്മദ് കാരക്കുന്ന്. ആസാദി സ്ക്വയർ 13 ആം ദിന പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആത്മാഭിമാനമുള്ള കേരളസമൂഹത്തിന് ഇത് മൂന്നാം സ്വാതന്ത്ര്യസമരമാണ്. ആയിരത്തി നാന്നൂറ്റി തൊണ്ണൂറ്റിയെട്ടിൽ പറങ്കിപ്പടക്കെതിരെ ആരംഭിച്ച്, കുഞ്ഞാലി മരക്കാർ ചാലിയം കോട്ട പൊളിച്ച് നേടിയ ചരിത്ര വിജയം ആണ് ആദ്യത്തെത്.
ബ്രിട്ടീഷുകാർക്കെതിരെ സായുധസമരത്തോളമെത്തിയ പോരാട്ടമാണ് രണ്ടാമത്തേത്. രാജ്യത്തിലെ ജനത പൗരത്വനിഷേധ കരിനിയമങ്ങൾക്കെതിരെ നടത്തുന്ന സമരമാണ് ഇപ്പോൾ നടക്കുന്നത്.
സുപ്രീം കോടതി നിയമം റദ്ദ് ചെയ്യുകയോ കേന്ദ്രഭരണകൂടം ജനതാൽപര്യത്തിനൊത്ത് പുതിയ നയങ്ങൾ നടപ്പിലാക്കുകയോ ചെയ്തില്ലെങ്കിൽ കേന്ദ്ര ഗവൺമെൻ്റ് നിലംപൊത്തും വരെ ഈ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
'ഹരിത' സംസ്ഥാന ട്രഷറർ ആയിഷ ബാനു പി.എച്ച്, ജമാഅത്തെ ഇസ്ലാമി കേരള സെക്രട്ടറി സമദ്കുന്നക്കാവ്, മുസ്ലിം ലീഗ് ദേശീയ കൗൺസിൽ അംഗം ഉസ്മാൻ താമരത്ത്, ജി.ഐ.ഒ ജില്ല പ്രസിഡൻറ് കെ.സി ഷനാനീറ എന്നിവർ സംസാരിച്ചു.
സമീർ ബിൻസി, ഇമാം മജ്ബൂർ എന്നിവർ പാട്ടുപ്രതിഷേധം അവതരിപ്പിച്ചു.
ആസാദി സ്ക്വയറിൽ നാളെ (14/02/20 വെള്ളി) ആക്ടിവിസ്റ്റ് ഗ്രോ വാസു, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി സി.ടി സുഹൈബ്, ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിണ്ടന്റ് ഹരിദാസ് പുൽപ്പറ്റ, ജി.ഐ.ഒ സംസ്ഥാന സമിതിയംഗം സുഹാന അബ്ദുല്ലത്തീഫ്, കെ അലി പത്തനാപുരം സംസാരിക്കും.
സി.എ.എ-എൻ.ആർ.സി-എൻ.പി.ആർ വിരുദ്ധ മ്യൂസിക് വീഡിയോ 'സിറ്റിസൻ നമ്പർ 21' പ്രദർശനം നടക്കും. സിറ്റിസൻ നമ്പർ 21ഡയറക്ടർ സന്ദീപ് സംബന്ധിക്കും.