തിരുവനന്തപുരം: വിദ്യാർത്ഥികൾക്ക് ലഭിച്ചു വരുന്ന ബസ് കൺസെഷൻ നിഷേധിച്ചുകൊണ്ടുള്ള കെ.എസ്.ആർ.ടി.സി. യുടെ നിലപാടിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തമ്പാനൂർ ഡിപ്പോയിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
പാവപ്പെട്ട വിദ്യാർത്ഥികൾക്ക് അടിസ്ഥാനപരമായി ലഭിക്കേണ്ട അവകാശമായ ബസ് കൺസഷൻ നിർത്തലാക്കാനുള്ള ട്രാൻസ്പോർട്ട് ഓഫീസറുടെ നടപടി വലിയ വിദ്യാർത്ഥി പ്രക്ഷോഭത്തിന് കാരണമായി തീരുമെന്ന് മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിച്ച ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ പ്രസിഡണ്ട് ആദിൽ അബ്ദു റഹീം അഭിപ്രായപ്പെട്ടു.
ഇടതുപക്ഷ സർക്കാറിന്റെ ജനദ്രോഹ നടപടികളുടെ തുടർച്ചയായി മാത്രമേ ഈ നടപടിയെ കാണാൻ കഴിയുകയുള്ളൂ. പ്രക്ഷോഭം ക്ഷണിച്ചുവരുത്തുന്ന ഇത്തരം വിദ്യാർത്ഥി ദ്രോഹ നടപടികളിൽ നിന്നും സർക്കാർ ഉടൻ പിൻമാറണം.
നിലവിൽ കെട്ടിക്കിടക്കുന്ന വിദ്യാർത്ഥികളുടെ ബസ് കൺസെഷൻ അപേക്ഷകൾ ഉടൻ പരിഗണിക്കാനും നടപടികൾ പൂർത്തിയാക്കാനും അധികൃതർ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത്.
വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ഷറഫുദ്ദീൻ പ്രതിഷേധ സംഗമത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന കാമ്പസ് സമിതി അംഗം റഹ്മാൻ ഇരിക്കൂർ സമാപന പ്രഭാഷണം നടത്തി.
ജില്ല കമ്മിറ്റി അംഗം ഹസൻ നസീഫ് അധ്യക്ഷത വഹിച്ച പരിപടിയിൽ ജില്ലാ വൈസ് പ്രസിഡൻറ് ഹന്ന ഫാത്തിമ നന്ദി പറഞ്ഞു.
എസ് എം വി സ്കൂളിനു മുന്നിൽ നിന്നും ആരംഭിച്ച മാർച്ച് ഡിപ്പോയ്ക്ക് മുന്നിൽ പോലീസ് തടഞ്ഞു. ജില്ല വൈസ് പ്രസിഡണ്ട് അൽ മയൂഫ്, സെക്രട്ടറി ഫായിസ് ശ്രീകാര്യം, നജീബ് പാലോട്, അബ്ദുല്ല നേമം തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.