തൃശൂർ: കോവിഡ് കാലത്ത് ജില്ലയിലെ പാർശ്വവത്കൃത ജനവിഭാഗങ്ങൾക്ക് ആശ്വാസവും ആത്മവിശ്വാസവും പകരാനായി പീസ് വാലി - ആസ്റ്റർ വോളന്റീർസ് സഞ്ചരിക്കുന്ന ആശുപത്രി തൃശൂർ ജില്ലയിൽ സേവനം ആരംഭിക്കുന്നു.
ജില്ലാ കളക്ടർ എസ് ഷാനവാസ് ഐ എ എസിന്റെ നിർദേശപ്രകാരം ജില്ലാ ഭരണകൂടത്തിന്റെ പ്രത്യേക അനുമതിയോടെയാണ് ക്യാമ്പുകൾ സംഘടിപ്പിക്കുക. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരത്തിൽ സഞ്ചരിക്കുന്ന ആശുപത്രി ഉപയോഗിച്ചുള്ള കോവിഡ് പരിശോധന.
പീപ്പിൾസ് ഫൌണ്ടേഷനാണ് തൃശൂർ ജില്ലയിൽ പ്രാദേശിക സംഘാടനം നിർവഹിക്കുന്നത്. ഡോക്ടർ , നേഴ്സ്, പേഷ്യന്റ് കെയർ ഫെസിലിറ്റേറ്റർ, സന്നദ്ധ പ്രവർത്തകർ എന്നിവരാണ് സഞ്ചരിക്കുന്ന ആശുപത്രിയിൽ ഉള്ളത്.
സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി ഒരെ സമയം മൂന്നു പേരെ മാത്രമാണ് പരിശോധിക്കുക. രോഗ ലക്ഷണങ്ങൾ ഉള്ളവരുടെ വിശദാംശങ്ങൾ ആരോഗ്യ വകുപ്പിന് നൽകുന്ന രീതിയാണ് ക്യാമ്പുകളിൽ അവലംബിക്കുക.
ജില്ലാ കളക്ടറുടെ ചേമ്പറിൽ നടന്ന ചർച്ചയിൽ ആസ്റ്റർ ഡി എം ഫൌണ്ടേഷൻ മാനേജർ ലത്തീഫ് കാസിം, പീസ് വാലി പ്രൊജക്റ്റ് മാനേജർ സാബിത് ഉമർ, പീപ്പിൾസ് ഫൌണ്ടേഷൻ ജില്ലാ കോഡിനേറ്റർ കെ എ സദറുദ്ധീൻ, ദുരന്ത നിവാരണ അതോറിറ്റി പ്രതിനിധി നൗഷാബാ നാസ് ജമാൽ മാള എന്നിവർ സന്നിഹിതരായിരുന്നു.