Advertisment

സ്മാർട്ട്‌ഫോണിൽ കുത്തിവരയ്ക്കണ്ട; പേപ്പറിൽ എഴുതൂ; തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുമെന്ന് പഠനം

New Update

publive-image

Advertisment

ടോക്കിയോ: സ്മാർട്ട്‌ഫോണുകൾ പ്രചാരത്തിൽ വന്നതിന് ശേഷം അപ്രസക്തമായിക്കൊണ്ടിരിക്കുന്ന വസ്തുക്കളിൽ പ്രധാനമാണ് പേപ്പറും പേനയും. ഓരോ കാര്യങ്ങൾ എഴുതി സൂക്ഷിക്കാൻ ഏത് സമയത്തും കൈയ്യിൽ കരുതിയിരുന്ന പേപ്പറും പേനയുമൊക്കെ നാം ഉപേക്ഷിച്ചു. പകരം സ്മാർട്ട്‌ഫോണിലെ നോട്ടുകളിലായി എഴുത്തുകൾ.

കുത്തിക്കുറിക്കാൻ പേനയ്ക്ക് പകരം കൈവിരലും ഡിജിറ്റൽ പേനകളും ഉപയോഗിച്ചു തുടങ്ങി. എന്നാൽ മനുഷ്യന്റെ ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതിലും തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിലും സ്മാർട്ട്‌ഫോണുകളെക്കാൾ പേപ്പറുകളാണ് നല്ലതെന്നാണ് ജപ്പാനിൽ നടന്ന പഠനം തെളിയിക്കുന്നത്.

സ്മാർട്ട്‌ഫോണുകളെ അപേക്ഷിച്ച് പേപ്പറിൽ എഴുതുമ്പോൾ തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുമെന്നാണ് പഠനത്തിൽ തെളിയുന്നത്. പേപ്പറിൽ എഴുതുന്ന വിവരങ്ങൾ ഒരു മണിക്കൂറിന് ശേഷം ഓർക്കുമ്പോൾ തലച്ചോറിന്റെ ശക്തമായ പ്രവർത്തനത്തിന് അത് കാരണമാകുന്നതായിട്ടാണ് കണ്ടെത്തിയത്. ഓർമ്മകളെ തിരിച്ചുവിളിക്കാൻ അതിന് കരുത്തുണ്ടെന്നും ഇവരുടെ പഠനത്തിൽ വ്യക്തമാകുന്നു.

ജാപ്പനീസ് യൂണിവേഴ്സിറ്റി വിദ്യാർത്ഥികളാണ് പഠനം നടത്തിയത്. കൈകൊണ്ട് പേപ്പറിൽ നേരിട്ട് എഴുതുന്നത് കൊണ്ടാണ് വിവരങ്ങൾ ഓർമ്മയിൽ തങ്ങി നിൽക്കുന്നതെന്ന് ടോക്കിയോ യൂണിവേഴ്സിറ്റി പ്രഫസർ കുനിയോഷി എൽ സകായ് ചൂണ്ടിക്കാട്ടുന്നു. ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുന്നവരെക്കാൾ പേപ്പറുകൾ ഉപയോഗിക്കുന്നവരിൽ കർമ്മശേഷി കൂടുതലാണെന്നും പഠനത്തിൽ തെളിയുന്നു.

പരീക്ഷണാർത്ഥം നൽകിയ ടാസ്‌കുകൾ ടാബ്ലെറ്റും സ്മാർട്ട്‌ഫോണും ഉപയോഗിച്ചവരെക്കാൾ 25 ശതമാനം വേഗത്തിൽ പേപ്പറുകൾ ഉപയോഗിച്ചവർ ചെയ്തുതീർത്തു. ഡിജിറ്റൽ ടൂളുകൾ ഉപയോഗിക്കുന്നവരെക്കാൾ പേപ്പർ എഴുത്തുകൾ ശീലമാക്കിയവർക്ക് ഓർമ്മശക്തിയും കൂടുതലാണ്.

പേപ്പറുകളുടെ ആകൃതിയില്ലായ്മയും എഴുതുന്ന അക്ഷരങ്ങളുടെ വലുപ്പച്ചെറുപ്പവുമൊക്കെ ഇവരുടെ ഓർമ്മശക്തിയെ സ്വാധീനിക്കുന്നു. ഡിജിറ്റൽ പേപ്പറുകൾക്ക് ഏകരൂപമാണ്. അത് സ്‌ക്രോൾ ചെയ്യുമ്പോഴും ടാബ്ലെറ്റ് ക്ലോസ് ചെയ്യുമ്പോഴും ഓർമ്മകളിൽ നിന്നും അപ്രത്യക്ഷമാകാനുളള സാധ്യതയും കൂടുതലാണ്.

18നും 29നും ഇടയിൽ പ്രായമുള്ളവരെയാണ് പഠനവിധേയമാക്കിയത്. ഇവരുടെ ഓർമ്മശക്തിയും വ്യക്തിപരമായ പ്രകടനമികവും ഡിജിറ്റൽ ഉപകരണ പരിചയവും പ്രായവും വിലയിരുത്തി മൂന്ന് ഗ്രൂപ്പുകളായി തിരിച്ചാണ് പഠനം നടത്തിയത്. എൻടിടി ഡാറ്റ ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റ് കൺസൾട്ടിംഗുമായി ചേർന്നായിരുന്നു പഠനം.

NEWS
Advertisment