വാഷിങ്ടൻ∙ ഇറാനില്‍ നിന്നും ഇന്ത്യ ഇന്ധനം വാങ്ങുന്നത് ഉള്‍പ്പെടെ വിലക്കണമെന്ന ആവശ്യം നിലനില്‍ക്കെ അടുത്തയാഴ്ച ഇന്ത്യയുമായി വാഷിങ്ടനിൽ നടക്കാനിരുന്ന നിർണായക ഉഭയകക്ഷി (2+2) ചർച്ചയിൽ നിന്ന് യുഎസ് പിന്മാറി.
കാരണം വ്യക്തമാക്കാതെയാണ് പിന്മാറ്റം. ‘ഒഴിവാക്കാനാകാത്ത’ ചില കാരണങ്ങളാലാണു പിന്മാറ്റമെന്ന് യുഎസ് വ്യക്തമാക്കി. കൂടിക്കാഴ്ച മാറ്റിവച്ചതാണെന്നും റദ്ദാക്കിയതുമല്ലെന്നുമാണ് യുഎസ് വിശദീകരണം.
ഇതു സംബന്ധിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായി സംസാരിച്ചു. ചർച്ച മാറ്റിവച്ചതിൽ പോംപിയോ ഇന്ത്യയോടു ഖേദം പ്രകടിപ്പിച്ചതായി വിദേശകാര്യ വക്താവ് രവീഷ് കുമാർ ട്വീറ്റ് ചെയ്തു.
മാറ്റിവച്ച ചര്‍ച്ച എത്രയും പെട്ടെന്നു നടത്തുന്നതു സംബന്ധിച്ച തീരുമാനം വൈകാതെയുണ്ടാകും. ചർച്ച എവിടെ, എന്നു നടത്തണമെന്ന കാര്യത്തിലും ആശയക്കുഴപ്പം നിലനിൽക്കുകയാണ്.