കൊല്ലം: ഉത്രയുടെ മരണത്തില്‍ യുവ അധ്യാപികയുടെ കുറിപ്പ് . ഡോ അനുജയാണ് ഫെയ്‌സ്ബുക്കിലൂടെ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
കുറിപ്പ് വായിക്കാം
കൊല്ലം അഞ്ചലിൽ നടന്ന ഉത്രയെന്ന പെൺകുട്ടിയുടെ ദാരുണമരണം എല്ലാവരുടെയും ഹൃദയത്തെ മുൾമുനയിലാഴ്ത്തിയെന്നു വേണം കരുതാൻ. മരണത്തെയായിരുന്നു ഭർത്താവെന്ന രൂപത്തിൽ അവൾ വരണമാല്യം ചാർത്തിയതെന്ന സത്യം ഉൾക്കൊള്ളാനാവാതെ പിടയുന്ന അവളുടെ മാതാപിതാക്കളെയോർക്കുമ്പോൾ,
സ്വന്തം വീട്ടിൽ അവളുടെ ജീവനെടുക്കാൻ ഭർത്താവു രൂപം ധരിച്ച സൂരജെന്ന നാരാധമൻ എത്തിയപ്പോഴും ആ പാവം അച്ഛനും അമ്മയും ഒന്നുമറിയാണ്ട് അവനെ സ്വീകരിച്ചിട്ടുണ്ടാകും,
ആഹാരം വിളമ്പിയിട്ടുണ്ടാകും.
ഇന്നാരെ വിശ്വസിക്കാൻ കഴിയും, താലികെട്ടിയവന്റെ കയ്യിൽ നിന്ന് തന്നെ മരണമേറ്റുവാങ്ങേണ്ടി വന്നവൾ,അവനു വേണ്ടായിരുന്നേൽ ഉപേക്ഷിക്കരുതോ, ഇങ്ങനെ കൊല്ലണമായിരുന്നോ, എന്നിങ്ങനെ നൂറു ചോദ്യങ്ങൾ ഉത്തരം കിട്ടാതെ.
ഇത് പോലെ ഉത്രമാർ നമ്മളറിയാതെ, തെളിയപ്പെടാത്ത കേസുകൾ, സമൂഹത്തിനു മുൻപിൽ അഭിനയം കാഴ്ച വച്ചു, തെറ്റുകൾ മറച്ചു നടക്കുന്ന എത്രയെത്ര സൂരജുമാർ! ആ മുഖംമൂടികൾ അഴിഞ്ഞു വീഴട്ടെ, കാലം സാക്ഷിയാകട്ടെ.സത്യത്തെ എത്ര വികൃതമാക്കിയാലും ഒരുനാളതു മറ നീക്കി വരുമെന്നു മനസ്സിലാക്കുക,
ഇത്തരം വാർത്തകൾ കാണുമ്പോൾ ചങ്ക് പിടയുന്നതു മാതാപിതാക്കൾക്കാണ്,
തങ്ങളുടെ കാലശേഷം മകൾ വിവാഹം ചെയ്തു സന്തോഷമായി ജീവിക്കുമെന്ന അവരുടെ വിശ്വാസം, വിശ്വസിച്ചേൽപ്പിക്കുന്ന കൈകൾ തന്നെ മരണക്കെണിയാകുമ്പോൾ! വീണ്ടും പറഞ്ഞു പോകുന്നു, നിങ്ങൾക്ക് വേണ്ടായിരുന്നെങ്കിൽ അങ്ങ് ഉപേക്ഷിച്ചൂടായിരുന്നോ ആ പാവം പെങ്കൊച്ചിന്റെ ജീവനെടുക്കാണ്ട്.
പാമ്പിനെ കൊണ്ട് നിരന്തരമായി കൊല്ലാൻ ശ്രമിച്ചപ്പോഴും അവളോർത്തു കാണില്ല രക്ഷകൻ ശിക്ഷകനായി മാറുമെന്ന്. അങ്ങനെയായിരുന്നേൽ ഒരുതവണ പാമ്പുകടിയേറ്റപ്പോഴേലും അവളതു തിരിച്ചറിഞ്ഞേനെ. അന്ധവിശ്വാസത്തിന്റെ മറ പിടിച്ചു എന്തായാലും ആ മരണം വെള്ളപൂശാൻ നോക്കിയെങ്കിലും നടന്നില്ലല്ലോ സമാധാനം. ഇതൊക്കെ പറഞ്ഞാലും ജീവനു പകരം വയ്ക്കാൻ ഒന്നു കൊണ്ടുമാകില്ല.
ഒരു പെങ്കൊച്ചിനെ കാക്കക്കും പരുന്തിനും കൊടുക്കാണ്ട് വളർത്തി വലുതാക്കി, അവൾക്കൊരു ജീവിതമെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ ഓടി നടന്നു ഒരുവന് കൈപിടിച്ച് കൊടുക്കുമ്പോൾ ഉള്ളു പിടയുന്ന അപ്പന്റെയും അമ്മയുടെയും മുഖമെങ്കിലും ഒന്നോർക്കുക , അവരുടെ ജീവനെ വിശ്വസിച്ചു നിങ്ങളുടെ കയ്യിൽ തരുമ്പോൾ പോറ്റാനായില്ലേലും സാരമില്ല, അന്തകരായിട്ടു മാറാതിരുന്നൂടെ. ചതി കൊണ്ട് നേടിയതൊന്നും അനുഭവിക്കാൻ കാലം ആരെയും അനുവദിക്കില്ലെന്നതും സത്യം.