കമ്മ്യൂണിസ്റ്റ് പാർട്ടികളിലെ സ്ത്രീ പുരുഷ സമത്വത്തെ പരാമർശിച്ചു കൊണ്ടാണ് എഴുത്തുകാരിയും അധ്യാപികയുമായ ഡോ .എം ലീലാവതി തൃശ്ശൂരിൽ നടന്ന എഴുത്തുകാരികളുടെ സംഗമത്തിൽ പ്രസംഗിച്ചത്.
ഒന്നോ രണ്ടോ ആളുകൾ പാർട്ടി കമ്മിറ്റികളിൽ ഉണ്ടായത്കൊണ്ടായില്ല. മുപ്പത്തിമൂന്നല്ല അമ്പത് ശതമാനം സംവരണം സ്ത്രീകൾക്ക് അവകാശപ്പെട്ടതാണ്. സ്ത്രീയെ അംഗീകരിക്കാൻ രാഷ്ട്രീയക്കാർ തയ്യാറല്ല എന്നതാണ് സത്യം. ഗൗരിയമ്മ മുഖ്യമന്ത്രിയാകാൻ പോകുന്നു എന്ന് തെരഞ്ഞെടുപ്പ് കാലത്ത് ഒരിക്കൽ പ്രഖ്യാപനമുണ്ടായി. പക്ഷെ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ആ പ്രചാരണം കമ്മ്യൂണിസ്റ്റുകാർ മറന്നു.
കമ്മ്യൂണിസ്റ് പാർട്ടിയുടെ പോളിറ്റ് ബ്യുറോയിൽ എത്ര സ്ത്രീകളുണ്ട് എന്ന് എണ്ണി നോക്കുക . സ്ത്രീകളുടെ സമത്വത്തെ കുറിച്ച് വാചാലമായി എക്കാലവും ഉൽഘോഷിച്ചു പോന്നിട്ടുള്ള ഒരു പാർട്ടിയുടെ കാര്യത്തിൽ പോലും സ്ത്രീ അവഗണിക്കപ്പെടുക തന്നെ ചെയ്യുന്നു. ഓരോ കമ്മ്യൂണിസ്റ്റുകാരന്റെ പിന്നിലും കമ്മ്യൂണിസ്റ് അംഗത്വമൊന്നുമില്ലാത്ത ഒരു സ്ത്രീയുണ്ട്. സ്ത്രീകളുടെ വോട്ടിന്റെ ഫലത്തിലാണ് പുരുഷന്മാർ ജയിച്ചു വരുന്നത്.
സ്ത്രീകൾക്ക് മുപ്പത്തിമൂന്നു ശതമാനം സംവരണം നൽകുന്ന ബില്ല് പാർലമെന്റിൽ പാസ്സാകില്ല എന്ന് പ്രവചിച്ച ആളാണ് താൻ. സ്ത്രീകളെ സ്ഥാനാർത്ഥിയാക്കാമെന്നു തീരുമാനിക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് ഒരു ബില്ലിന്റെയും ആവശ്യമില്ല. വില്ല് മതി ഒരു ബില്ലും വേണ്ട.
സുശീല ഗോപാലൻ മുഖ്യമന്ത്രിയാകാൻ അർഹതയുള്ള സ്ത്രീയായിരുന്നു.അവർ ഒരു മന്ത്രിയായി. ഇപ്പോഴത്തേ കെ കെ ശൈലജയെപ്പോലെ മന്ത്രിമാരൊക്കെയാവും. ഈ ശൈലജയെ എന്നെങ്കിലും കേരളത്തിലെ മുഖ്യമന്ത്രിയാക്കുമോ .? അങ്ങനെ മുഖ്യമന്ത്രിയായി ശൈലജ വരുന്ന കാലഘട്ടം എന്റെ ജീവിതത്തിൽ ഒരിക്കലും കാണാൻ പറ്റില്ല എന്ന് തീർച്ചയാണ്. കേരളത്തിൽ ഒരു സ്ത്രീ മുഖ്യമന്ത്രിയായി വരണം. എങ്കിൽ നമുക്ക് അംഗീകരിക്കാംകേരളത്തിലെ സ്ത്രീകളുടെ പ്രബുദ്ധത.
പുരുഷന്മാരിൽ എഴുപത്തഞ്ചു ശതമാനവും സ്ത്രീകളെ ബഹുമാനിക്കുന്നവരാണ് . സ്നേഹവും ബഹുമാനവും ഒക്കെയുണ്ട്.പക്ഷെ അവർക്ക് സ്വാതന്ത്ര്യം കൊടുക്കേണ്ട കാര്യം വരുമ്പോഴാണ് ഈ വലിവ് വരുന്നതെന്നും എം.ലീലാവതി പറഞ്ഞു വെക്കുന്നു.സാഹിത്യ അക്കാദമി ഹാളിൽ 'സ്ത്രീശബ്ദ'വും സാഹിത്യ അക്കാദമിയും സംഘടിപ്പിച്ച എഴുത്തുകാരികളുടെ സംഗമത്തിൽ ലീലാവതി നടത്തിയ പ്രസംഗത്തിന്റെ ലേഖന രൂപം പ്രസിദ്ധീകരിച്ചത് പുതിയ ലക്കം 'മാധ്യമം' വാരികയിലാണ്.