കാസര്‍കോട്: സി.ബി.എസ്.ഇ പത്താംതരത്തില്‍ ഒന്നാം റാങ്ക് നേടിയ ആദ്യ മലയാളി ഡോ. എം.കെ. അനൂപ് (34) നിര്യാതനായി. അണങ്കൂര്‍ ‘അനുഗ്രഹ’യില്‍ അഗ്രികള്‍ച്ചറൽ റിട്ട. ജോയൻറ് ഡയറക്ടര്‍ എം. ഭാസ്കരന്റെയും ശശികലയുടെയും മകനാണ്.
ഒന്നര വര്‍ഷത്തോളമായി രക്താര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്നു. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിൽ സേവനമനുഷ്ഠിച്ചു വരുന്നതിനിടെയാണ് രക്താര്‍ബുദ ബാധിതനായത്. 2002ലാണ് സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ അനൂപ് രാജ്യത്ത് ഒന്നാം റാങ്ക് നേടിയത്. 12ാം തരത്തില്‍ അനൂപിന് നാലാം റാങ്ക് ഉണ്ടായിരുന്നു. മെഡിക്കല്‍ പ്രവേശന പരീക്ഷയിലും മികച്ച റാങ്കോടെയാണ് പാസായത്.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്ന് എം.ബി.ബി.എസ് നേടി ഡല്‍ഹിയിലെ ഓള് ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിൽ (എയിംസ്) നിന്നാണ് റേഡിയോളജിയില്‍ ബിരുദം നേടിയത്. എയിംസിൽ നിന്നിറങ്ങിയത് മികച്ച വിദ്യാർഥിക്കുള്ള സ്വർണ മെഡലും വാങ്ങിയാണ്. തൃശൂര്‍ സ്വദേശിനി ഇഷയാണ് ഭാര്യ. സഹോദരന്: അനീഷ് (എൻജിനീയര്‍, ബംഗളൂരു).