തിരുവനന്തപുരം: തലസ്ഥാനത്തെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അർദ്ധരാത്രിയിൽ ഡ്രോൺ പറത്തിയവരെ തിരിച്ചറിഞ്ഞു. റെയിൽപാതയ്‌ക്കായി സർവെ നടത്തിയവരാണ് ഡ്രോൺ പറത്തിയതെന്നും, നേമത്ത് പറത്തിയ ഡ്രോൺ നിയന്ത്രണം വിട്ടതാണെന്നും ഏജൻസി ഉദ്യോഗസ്ഥർ പറഞ്ഞു. ഡ്രോൺ പറത്താൻ ഏജൻസി അനുവാദം ചോദിച്ചിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്.
ഈ മാസം 22ന് പുലർച്ചെ ഒരു മണിക്ക് കോവളം തീരത്തിനടുത്താണ് ആദ്യം ദുരൂഹ സാഹചര്യത്തിൽ ഡ്രോൺ പറത്തിയതായി കണ്ടെത്തുന്നത്. കോവളത്ത് രാത്രി പെട്രോളിംഗ് നടത്തിയ പൊലീസുകാരാണ് രാത്രി ഒരു മണിയോടെ ഡ്രോൺ പറക്കുന്നത് കണ്ടത്. വിക്രം സാരാഭായ് സ്പേസ് റിസർച്ച് സെന്‍റർ ഉൾപ്പടെയുള്ള പ്രദേശത്താണ് അർധരാത്രി ഡ്രോൺ കണ്ടെത്തിയത് അന്ന് തന്നെ ഇന്റലിജൻസ് ഉൾപ്പെടെയുള്ള ഏജൻസികൾ അന്വേഷണം ആരംഭിച്ചിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാന പൊലീസ് ആസ്ഥാനത്തിന് മുകളിൽ വീണ്ടും സംശയാസ്പദമായ സാഹചര്യത്തിൽ ഡ്രോൺ കാമറ കണ്ടു. പൊലീസ് ആസ്ഥാനത്ത് സെക്യൂരിറ്റി ചുമതലയിലുണ്ടായിരുന്ന പൊലീസുകാരാണ് ഡ്രോൺ കാമറ കണ്ടതായി റിപ്പോർട്ട് നൽകിയത്. പൊലീസ് ആസ്ഥാനത്തിന്റെ അഞ്ചാം നിലയ്‌ക്ക് സമീപമാണ് ഡ്രോൺ കാമറ പറന്നത്. തുടർന്നുള്ള അന്വേഷണത്തിൽ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ സുരക്ഷാകാമറയിൽ ഡ്രോണിന്റെ സാന്നിദ്ധ്യം കണ്ടതായും പറയപ്പെടുന്നു.
കോവളത്തും തുമ്പ വി.എസ്.എസ്.സി ഉൾപ്പെട്ട പ്രദേശങ്ങളിലും ഡ്രോൺ കാമറ പറന്ന സംഭവത്തിൽ അന്വേഷണം നടക്കുകയാണ്. തലസ്ഥാനത്ത് നടക്കുന്ന ഏതെങ്കിലും സിനിമാ ഷൂട്ടിങ്ങിന്റെ ഭാഗമായാണോ കാമറ ഉപയോഗിച്ചതെന്നും പൊലീസ് സംശയിച്ചിരുന്നു.