ആംസ്റ്റർഡാം: ഏഷ്യയിലെ കുപ്രസിദ്ധനായ ലഹരിമരുന്നു മാഫിയ തലവൻ ചൈനീസ് വംശജനായ കനേഡിയൻ പൗരൻ സെ ചി ലോപ് (57) ഡച്ച് പൊലീസിന്റെ പിടിയിലായി. പ്രതിവർഷം 7000 കോടി ഡോളറിന്റെ (5 ലക്ഷം കോടിയിലേറെ രൂപ) ഏഷ്യ–പസിഫിക് ലഹരിമരുന്ന് ഇടപാടിൽ മുഖ്യപങ്കും സെയുടെ ‘ദ് കംപനി’ക്കാണ്.
ഓസ്ട്രേലിയൻ പൊലീസിന്റെ ആവശ്യപ്രകാരം ആംസ്റ്റർഡാമിലെ ഷിഫോൽ വിമാനത്താവളത്തിൽ അറസ്റ്റിലായ സെയെ കോടതിയിൽ ഹാജരാക്കിയശേഷം ഓസ്ട്രേലിയയ്ക്കു കൈമാറുമെന്ന് ഡച്ച് പൊലീസ് അറിയിച്ചു.
ഏഷ്യ–പസിഫിക് മേഖലയിലെ ക്രിസ്റ്റൽ മെത്താംഫെറ്റമീൻ വ്യാപാരത്തിന്റെ കുത്തക സെയുടെ ‘ദ് കംപനി’ മാഫിയ സംഘത്തിനാണ്. കാനഡയിലെ വാൻകൂവർ ആസ്ഥാനമായ ‘ബിഗ് സർക്കിൾ ഗാങ്’ അംഗമായി തുടങ്ങി അവരുമായി തെറ്റിപ്പിരിഞ്ഞ് സെ ദ് കംപനി ആരംഭിച്ചു.
ജപ്പാൻ, ഓസ്ട്രേലിയ, ന്യൂസീലൻഡ് ഉൾപ്പെടെ 12 രാജ്യങ്ങളിലെ എംഡിഎംഎ, ഹെറോയിൻ കടത്ത് സെയുടെ നിയന്ത്രണത്തിലാണ്. ടൊറന്റോയിൽ കഴിഞ്ഞിരുന്ന സെ ഈയിടെയായി മക്കാവു, ഹോങ്കോങ്, തയ്‍വാൻ എന്നിവിടങ്ങളിലായി മാറിമാറി താമസിക്കുന്നു.
ലാറ്റിനമേരിക്കയിലെ കുപ്രസിദ്ധ ലഹരിമരുന്നു മാഫിയ തലവന്മാരായ എൽ ചാപോ, പാബ്ലോ എസ്കോബർ എന്നിവർക്കൊപ്പമാണ് ‘സാം ഗോർ’ (മൂന്നാം സഹോദരൻ) എന്നു വിളിപ്പേരുള്ള സെയ്ക്ക് ഏഷ്യയിലെ സ്ഥാനം. 2018 ൽ 1700 കോടി ഡോളറായിരുന്നു ദ് കംപനിയുടെ വരുമാനം.