തൊടിയിലെ താളിനും തകരയ്ക്കും തഴുതാമയ്ക്കുമെല്ലാം കർക്കടകം തീൻമേശയിലേക്കു പ്രവേശനം നൽകുമ്പോൾ പന്തിക്കു പുറത്തു നിൽക്കുന്ന ഒരു സസ്യമുണ്ട്–മുരിങ്ങ. ഒൗഷധഗുണങ്ങളുടെ കലവറയായ മുരിങ്ങയില കർക്കടകത്തിൽ വിഷമയമാകുമെന്നു വിശ്വാസം. വർഷത്തിലെ 11 മാസവും സ്വീകാര്യതയുള്ള മുരിങ്ങയ്ക്കു കർക്കടകത്തിലുള്ള വിലക്കിനു പിന്നിൽ ഇലയിൽ രൂപപ്പെടുന്ന‘കട്ടി’ന്റെ സാന്നിധ്യമാണ്. ചവർപ്പ് രസം കൂടും.
മരച്ചീനിയിലും മറ്റും ഉള്ളതുപോലെ സയനൈഡിന്റെ അംശം കർക്കടകമെത്തുമ്പോൾ നേരിയ തോതിൽ മുരിങ്ങയിലും ഉണ്ടാകുമത്രേ. ആ സമയത്തു മുരിങ്ങയില ഉപയോഗിച്ചു പാകം ചെയ്ത ഭക്ഷണം കഴിച്ചാൽ ദഹനപ്രശ്നങ്ങളും മന്ദതയും ഉണ്ടാകാം. വർഷഋതുവിൽ ശരീരത്തിന്റെ അഗ്നിദീപ്തി (ദഹനശേഷി) കുറയുന്നതും ദഹനപ്രശ്നങ്ങളുണ്ടാവാനുള്ള സാധ്യത വർധിപ്പിക്കും.
അന്തരീക്ഷത്തിലെയും മണ്ണിലെയും വിഷാംശം വലിച്ചെടുക്കാനും ശുചീകരിക്കാനും കഴിവുള്ള സസ്യമെന്നു വിശ്വസിക്കപ്പെട്ടിരുന്നതിനാൽ പണ്ടുകാലത്തു കിണറ്റുകരയിൽ മുരിങ്ങ നടുന്നതു പതിവായിരുന്നു.
മുരിങ്ങത്തണ്ടിൽ ശേഖരിക്കുന്ന വിഷാംശം വർഷകാലത്തു ജലത്തിലൂടെ ഇലകളിലെത്തുന്നതാണു കട്ട് (വിഷകരമായ രാസവസ്തു) ഉണ്ടാവാൻ കാരണമെന്നു പറയപ്പെടുന്നു.