ഭൂമിയിൽ ജീവന്റെ നിലനിൽപ്പിന് ഓക്സിജൻ നിർബന്ധമാണ്. മനുഷ്യൻ ഉൾപ്പടെയുള്ള ഓരോ ജീവിക്കും ശ്വസിക്കാൻ ഓക്സിജൻ ആവശ്യമാണ്. എന്നാൽ, ഭൂമിയിലെ ഓക്‌സിജന്റെ അളവ് അതിവേഗം കുറയുന്നുവെന്നാണ് ഗവേഷകർ പറയുന്നത്.
നേച്ചർ ജിയോ സയൻസ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ‘ഭൂമിയുടെ അന്തരീക്ഷ ഓക്‌സിജന്റെ ഭാവി’ എന്ന പഠന റിപ്പോർട്ടിലാണ് ഇക്കാര്യം വിശദമാക്കുന്നത്. ഭൂമിയുടെ അന്തരീക്ഷത്തിലുള്ള ഓക്‌സിജന് അടുത്ത 100 കോടി വർഷങ്ങൾ മാത്രമാണ് നിലനിൽപ്പുള്ളതെന്ന് പഠനത്തിൽ പ്രവചിക്കുന്നുണ്ട്.
ഇപ്പോൾ ഭൂമിയുടെ അന്തരീക്ഷത്തിന്റെ 21 ശതമാനം ഓക്സിജനാണ്. ഓക്സിജൻ മനുഷ്യരെപ്പോലെ ചെറുതും വലുതുമായ ജീവികൾക്ക് ജീവിക്കാൻ വേണ്ടതുണ്ട്. എന്നാൽ, ഭൂമിയുടെ ചരിത്രത്തിന്റെ തുടക്കത്തിൽ ഓക്സിജന്റെ അളവ് വളരെ കുറവായിരുന്നു. എന്നാൽ, വിദൂര ഭാവിയിൽ അവ വീണ്ടും കുറയാൻ സാധ്യതയുണ്ടെന്നുമാണ് പഠനങ്ങൾ പറയുന്നത്.
ഓക്‌സിജൻ കുറയുന്ന പ്രതിഭാസം കാരണം അടുത്തൊന്നും വെല്ലുവിളി നേരിടേണ്ടിവരില്ല. ഏകദേശം 100 കോടി വർഷമെടുക്കും അത്തരമൊരു പ്രതിഭാസം സംഭവിക്കാനെന്നും ഗവേഷകർ പറയുന്നു. ഓക്‌സിജൻ അപ്രത്യക്ഷമായാൽ ഭൂമി 240 കോടി വർഷങ്ങൾക്ക് മുൻപത്തെ സ്ഥിതിയിലേക്ക് പോകും. ഓക്‌സിജന്റെ ആയുസ്സ് കൃത്യമായി പ്രവചിക്കാനാവില്ലെന്നും ശാസ്ത്രജ്ഞർ പറയുന്നുണ്ട്.
ജപ്പാനിലെ ഫുനബാഷിയിലെ ടോഹോ സർവകലാശാലയിലെ കസുമി ഒസാക്കി, അറ്റ്ലാന്റയിലെ ജോർജിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ക്രിസ് റെയ്ൻഹാർഡ് എന്നിവരാണ് ഭൂമിയുടെ കാലാവസ്ഥാ, ജൈവശാസ്ത്ര, ഭൂമിശാസ്ത്ര സംവിധാനങ്ങളെ മാതൃകയാക്കി ഭൂമിയിലെ അന്തരീക്ഷാവസ്ഥ എങ്ങനെ മാറുമെന്ന് പ്രവചിച്ചത്.
വർധിച്ച റേഡിയേഷൻ കാരണം 240 കോടി വർഷം കൊണ്ട് ഭൗമോപരിതലത്തിലെ സമുദ്രജലം വറ്റിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ഓക്സിജന്റെ അളവ് കുറയുന്നതോടെ ഇതിന്റെ സാധ്യത നാലു ലക്ഷം മടങ്ങാവുമെന്നും റേഡിയേഷൻ ഭൂമിയിലെ ജീവന്റെ സാന്നിധ്യത്തെ തുടച്ചു നീക്കുമെന്നും മുന്നറിയിപ്പുണ്ട്.
ഓക്സിജൻ കുറയുന്നത് ജീവികൾക്ക് വലിയ വെല്ലുവിളിയാണ്. ഇതിനാൽ ഭൂമിയിൽ ജീവന്റെ സാന്നിധ്യം നിലനിർത്താൻ സാധിക്കുന്ന മറ്റൊരു ജീവ കണികയെ ഓക്‌സിജനു പകരം കണ്ടെത്തണമെന്നും ശാസ്ത്രജ്ഞർ നിർദ്ദേശം നൽകുന്നുണ്ട്.