എടപ്പാൾ: അർധരാത്രിയിൽ പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവ് ആഴമേറിയ കിണറ്റിൽ വീണു. പൊലീസിന്റെ അവസരോചിതമായ ഇടപെടൽമൂലം യുവാവിന്റെ ജീവൻ രക്ഷിക്കാനായി. ഇന്നലെ പുലർച്ചെ ഒന്നോടെ അംശക്കച്ചേരിയിലാണ് സംഭവം.
രണ്ടു യുവാക്കൾ വഴിയരികിൽ നിൽക്കുന്നത് നൈറ്റ് പട്രോളിങ് നടത്തുകയായിരുന്ന ചങ്ങരംകുളം സ്റ്റേഷനിലെ എഎസ്ഐ ശിവൻ, സിപിഒ മധു എന്നിവർ കണ്ടു. പൊലീസ് വാഹനം കണ്ടതോടെ ഇരുവരും സമീപത്തെ കെട്ടിടത്തിന് അടുത്തേക്കു നീങ്ങിയതോടെ വാഹനം നിർത്തി ഇവരെ ചോദ്യം ചെയ്തു.
ഇതിനിടെ ഒരു യുവാവ് സമീപത്തെ പറമ്പിലേക്ക് ഓടിമറഞ്ഞു. ഒപ്പമുണ്ടായിരുന്ന യുവാവിനെ ചോദ്യം ചെയ്തെങ്കിലും അസ്വാഭാവികത തോന്നാതിരുന്നതിനെ തുടർന്ന് വിട്ടയച്ചു. എന്നാൽ ഓടിപ്പോയ യുവാവ് എവിടെയാണെന്ന് പൊലീസിന് സംശയം തോന്നിയതിനെ തുടർന്ന് പരിശോധന നടത്തിയപ്പോഴാണ് സമീപത്തെ കിണറ്റിൽ നിന്ന് നിലവിളി കേട്ടത്.
നോക്കിയപ്പോൾ ആഴമേറിയ കിണറ്റിൽ വീണു കിടക്കുന്ന നിലയിലായിരുന്നു. ഉടൻ പൊന്നാനിയിലെ അഗ്നിരക്ഷാ സേനയെ വിവരം അറിയിക്കുകയും ഇവരുടെ നേതൃത്വത്തിൽ യുവാവിനെ പുറത്തെടുക്കുകയും ചെയ്തു. വീഴ്ചയിൽ നിസ്സാര പരുക്കേറ്റ യുവാവിനെ രക്ഷിതാക്കളെ വിളിച്ചുവരുത്തി പറഞ്ഞയച്ചു.