ഡല്‍ഹി : ബീഫ് വില്‍പ്പന നടത്തിയെന്ന് ആരോപിച്ച് തന്നെ ഒരു സംഘം ക്രൂരമര്‍ദ്ദനത്തിനിരയാക്കിയത് സഹിക്കാമെന്നും പക്ഷേ തന്നെ കൊണ്ട് അവര്‍ പോര്‍ക്ക് കഴിപ്പിച്ചത് സഹിക്കാനാവുന്നില്ലെന്നും അസമിലെ ബിസ്‌നാഥ് ജില്ലയില്‍ വെച്ച് സംഘപരിവാര്‍ ആക്രമണത്തിന് ഇരയായ ഷൗക്കത്ത് അലി.
ശരീരത്തിനേറ്റ മുറിവ് സഹിക്കാം. പക്ഷേ മനസിനേറ്റ മുറിവ് സഹിക്കാനാവുന്നില്ല. അവര്‍ പറയുന്നതു പോലെ തന്റെ കൈയില്‍ ബീഫ് ഉണ്ടായിരുന്നില്ല. കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി ഇവിടെ കച്ചവടം നടത്തുന്ന ആളാണ് ഞാന്‍.
അന്നത്തെ ദിവസം ഞാന്‍ ബ്രോയ്‌ലര്‍ ചിക്കനും മത്സ്യവുമായിരുന്നു വിറ്റത്. എന്നാല്‍ അവര്‍ കരുതിക്കൂട്ടി പ്ലാന്‍ ചെയ്ത പോലെയായിരുന്നു ആക്രമണം നടത്തിയത്. കടയിലെ പാത്രങ്ങളും ഗ്യാസ് അടുപ്പുകളും നശിപ്പിച്ചു. അവര്‍ വലിയ വടികളുപയോഗിച്ചായിരുന്നു മര്‍ദ്ദിച്ചത്. ചവിട്ടുകയും ചെയ്തു. മാര്‍ക്കറ്റിന്റെ ഒരു മൂലയിലേക്ക് വലിച്ചുകൊണ്ടുപോയിട്ടായിരുന്നു മര്‍ദ്ദനം. നിനക്ക് ബീഫ് വില്‍ക്കാന്‍ ആരാണ് അനുമതി തന്നത് എന്ന് ചോദിച്ചായിരുന്നു മര്‍ദ്ദനം.
‘നീ ബംഗ്ലാദേശിയാണോ? ബീഫ് വില്‍ക്കാന്‍ ലൈസന്‍സുണ്ടോ, പൗരത്വ റജിസ്റ്ററില്‍ പേരുണ്ടോ? ഐഡിയെവിടെ?’ എന്നെല്ലാം ചോദിക്കുന്നുണ്ടായിരുന്നു. അവര്‍ എന്നെ മര്‍ദ്ദിച്ചതും അവര്‍ എന്നോട് ചോദിച്ച ചോദ്യങ്ങളും എല്ലാം സഹിക്കാം. പക്ഷേ എന്തിനാണ് അവര്‍ എന്നെക്കൊണ്ട് പോര്‍ക്ക് കഴിപ്പിച്ചത്? ഞങ്ങള്‍ പോത്തിറച്ചി വില്‍ക്കുന്നുണ്ടെങ്കില്‍ തന്നെ അത് കഴിക്കുന്നത് മുസ്‌ലീങ്ങളാണ്. ഹിന്ദുക്കള്‍ അത് കഴിക്കാറില്ല- അലി പറഞ്ഞു.
തന്റെ സഹോദരന്‍ തെറ്റ് ചെയ്തു എന്ന് അവര്‍ക്ക് തോന്നിയിരുന്നെങ്കില്‍ പൊലീസിനെ വിളിക്കാമായിരുന്നെന്നും പക്ഷേ അവര്‍ അദ്ദേഹത്തെ കൊണ്ട് നിര്‍ബന്ധിച്ച് പോര്‍ക്ക് കഴിപ്പിക്കുയാണ് ഉണ്ടായതെന്നും അലിയുടെ സഹോദരന്‍ പറയുന്നു. ഞങ്ങളുടെ വിശ്വാസത്തിന് വിരുദ്ധമായ കാര്യങ്ങള്‍ ചെയ്യിപ്പിക്കുമെന്ന് ഉറപ്പിച്ച പോലെയായിരുന്നു അവരുടെ പ്രവൃത്തികള്‍. കഴിഞ്ഞ 40 വര്‍ഷമായി ജീവിച്ചു പോന്ന ഇടത്തുനിന്നാണ് ഇങ്ങനെ ഒരു അനുഭവം നേരിടേണ്ടി വന്നത്. – അദ്ദേഹം പറഞ്ഞു.
അസമിലെ ബിസ്വനാഥ് ജില്ലയില്‍ ബീഫ് വില്‍പന നടത്തി എന്നാരോപിച്ചായിരുന്നു ഷൗക്കത്ത് അലി എന്ന മുസ്‌ലീം കച്ചവടക്കാരനു നേരെ ആള്‍ക്കൂട്ട ആക്രമണം നടന്നത്. ഷൗക്കത്തിനെ ആക്രമിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ആക്രമികള്‍ സാമൂഹ്യമാധ്യമങ്ങളിലും പ്രചരിപ്പിച്ചിരുന്നു. ഷൗക്കത്തിനെ ബലമായി പന്നിയിറച്ചി തിന്നാന്‍ നിര്‍ബന്ധിക്കുന്നതായും വീഡിയോയില്‍ കാണാമായിരുന്നു